വരുണ്‍ സിങ്ങിന്റെ ആരോഗ്യനിലയില്‍ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ. ശുഭസൂചനയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിലേക്ക് എത്തിച്ചതിന് ശേഷം വരുണ്‍ സിങ്ങിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്നുകളോട് പ്രതികരിക്കുന്നതായും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.എങ്കിലും ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയ വരുണ്‍ സിങ്ങിനെ കര്‍ണാടക മുഖ്യമന്ത്രി വ്യാഴാഴ്ച രാത്രി സന്ദര്‍ശിച്ചിരുന്നു. വിദഗ്ധ ചികിത്സക്കായി വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ നിന്ന് ബംഗളൂരൂവിലേക്ക് വരുണ്‍ സിങ്ങിനെ മാറ്റുകയായിരുന്നു.

ജിവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വരുണ്‍ സിങ് ഉള്ളതെന്ന് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതായും അദ്ദേഹം പറഞ്ഞു. വരുണ്‍ സിങ്ങിന് 45 ശതമാനം പൊള്ളതേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.