ബിപിൻ റാവത്തിന് ഭാരതത്തിന്റെ യാത്രാമൊഴി

ന്യൂഡെൽഹി: ഭാരതത്തിന്റെ വീര പുത്രന് വിട. കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മൃതദേഹം സംസ്കരിച്ചു. അദ്ദേഹത്തോടൊപ്പം ഭാര്യ മധുലിക റാവത്തിന്റെ സംസ്കാരവും നടത്തി. ഇരുവരുടേയും ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലപായാത്ര ഡൽഹിയിലെ ബ്രാർ സ്വകയറിലെത്തുമ്പോൾ അവസാന യാത്രാമൊഴിയേകാൻ ആയിരങ്ങളാണ് എത്തിയത്. അമർ രഹേ വിളികളുമായി അവർ റോഡിന്റെ ഇരുവശത്തും തടിച്ചുകൂടി. 17 ഗൺ സല്യൂട്ട് നൽകി പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്​കരിച്ചത്.

കാമരാജ്​ മാർഗ്​ റെസിഡൻസിയിലെ വസതിയിൽ പൊതുദർശനത്തിന്​ വെച്ചതിന്​ ശേഷമാണ്​ മൃതദേഹങ്ങൾ വിലപായാത്രയായി​ ബ്രാർ സ്വകയറിലേക്ക്​ കൊണ്ടുവന്നത്​. ബ്രാർ സ്വകയറിലേക്കുള്ള യാത്രക്കിടെ റാവത്തിന്​ അന്തിമോപചാരം അർപ്പിക്കാൻ ഇരു ഭാഗത്തും ജനങ്ങൾ തടിച്ചു​കൂടിയിരുന്നു. അമർ രഹേ വിളികളുമായാണ്​ ഇവർ റാവത്തിന്‍റെ ഭൗതിക ശരീരം വഹിച്ച്​ നീങ്ങുന്ന വാഹനത്തെ അനുഗമിച്ചത്​.

800​ഓളം സൈനികരാവും റാവത്തിന്‍റെ സംസ്​കാര ചടങ്ങുകളിൽ പ​ങ്കെടുത്തു. ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്​ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത സൈനികോദ്യോഗസ്ഥരും ചടങ്ങിനെത്തി. അതേസമയം കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കുടുംബത്തിന് സൂലൂരിലെ വ്യോമത്താവളത്തിൽ നിന്ന് ഇതുസംബന്ധിച്ച് സന്ദേശം ലഭിച്ചു. മൃതദേഹം ഇന്ന് രാത്രി ഡൽഹിയിലെത്തിക്കും. സൂളൂരിൽ നിന്ന് പൊതൂരിലെത്തിക്കും.

പ്രദീപിന്‍റെ കുടുംബത്തെ സുലൂർ വ്യോമതാവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ രാവിലെ സന്ദർശിച്ചിരുന്നു. പ്രദീപ് പഠിച്ച പുത്തൂർ സ്കൂളിൽ പൊതുദര്‍ശനം നടത്തിയതിന് പിന്നാലെ വീട്ടുവളപ്പിൽ തന്നെ സംസ്കാരം നടത്താനാണ് കുടുംബത്തിന്‍റെ തീരുമാനം. കോയമ്പത്തൂരിൽ നിന്നും പ്രദീപിന്‍റെ ഭാര്യ ലക്ഷ്‌മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടിൽ എത്തിയിരുന്നു.

ഏഴു വയസ്സുകാരൻ ദക്ഷിൺ ദേവ്, രണ്ടു വയസ്സുള്ള ദേവപ്രയാഗ് എന്നിവരാണ് പ്രദീപിന്റെ മക്കൾ. തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് 37 കാരനായ പ്രദീപ്. വ്യോമസേന വാറന്റ് ഓഫീസറാണ് പ്രദീപ്.

2004ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. ഊട്ടിക്ക് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ഹെലികോപ്റ്റർ താഴെ വീഴുന്നതിന് മുൻപ്, ആകാശത്ത് വെച്ചുതന്നെ തീഗോളമായി മാറിക്കഴിഞ്ഞിരുന്നു.

ശബ്ദം കേട്ട ഭാഗത്തേക്ക് ആദ്യം ഓടിയെത്തിയത് അവിടുത്തെ നാട്ടുകാരായിരുന്നു. എന്നാൽ ലോഹം കത്തുന്ന ചൂടിൽ അവർക്ക് അടുക്കാൻ പോലുമായിരുന്നില്ല. കുടത്തിൽ വെള്ളം കോരിയൊഴിച്ചും കിട്ടാവുന്ന കമ്പിളികളെല്ലാം ഉപയോഗിച്ചുമാണ് അവർ രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ അപകടത്തിൽ പെട്ടവരെ പുറത്തെടുക്കുമ്പോൾ ആകെ രണ്ട് പേർക്കാണ് ജീവന്റെ തുടിപ്പ് അവശേഷിച്ചിരുന്നത്.

ആദ്യം 4 പേർ മരിച്ചെന്നായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ രാജ്യത്തിന്റെ ആദ്യത്ത സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരും ദാരുണമായി കൊല്ലപ്പെടുകയിരുന്നു. ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ പെട്ടവരിൽ ആകെ രക്ഷപെട്ടത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

ഊട്ടിക്ക് അടുത്ത് കൂനൂരിലാണ് ഹെലികോപ്ടർ തകർന്നു വീണത്. അപകടത്തിൽ ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.

വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തിൽപ്പെട്ടത്. സൂളൂർ എയർ സ്റ്റേഷനിൽ നിന്ന് നിന്ന് വെല്ലിംഗ്ടൺ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. ഹെലിപാഡിന് 10 കിലോമീറ്റർ ദൂരത്താണ് ദുരന്തം സംഭവിച്ചത്. സൂളൂരിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നത്. സൂളൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല. ഹെലികോപ്റ്റർ പറന്നുയർന്ന് അൽപസമയത്തിനകം തന്നെ ദുരന്തമുണ്ടായി.

രാജ്യത്ത ഏറ്റവും അധികം സുരക്ഷയുള്ള ഉറപ്പ് നൽകുന്ന സംയുക്ത സൈനിക മേധാവിയുടെ ഹെലികോപ്ടർ എങ്ങനെ അപകടത്തിൽ പെട്ടുവെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തിൽ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടു. ആദ്യം സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് ഓടിയെത്തിയത് നാട്ടുകാരായിരുന്നു. അപകടം നടക്കുമ്പോൾ സ്ഥലത്ത് കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.