കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുന്ന യുവാവിനെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ നടപടി

ലക്നൗ: കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരനെതിരെ നടപടി. അല്‍പം പോലും ദയ കാണിക്കാതെ യുവാവിനെ വടി വച്ച് മര്‍ദ്ദിച്ച ഉത്തര്‍ പ്രദേശ് പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ മിശ്രയാണ് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

കുഞ്ഞിനെ പിടിച്ച് നില്‍ക്കുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. അടിക്കരുതെന്നും കുഞ്ഞിന് അടിയേറ്റ് അപകടമുണ്ടാവുമെന്നും പൊലീസുകാരനോട് കേഴുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഓടി മാറാന്‍ ശ്രമിക്കുന്ന യുവാവില്‍ നിന്ന് കുഞ്ഞിനെ തട്ടിപ്പറിക്കാനും പൊലീസുകാര്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. രൂക്ഷ വിമര്‍ശനത്തോടെയാണ് ബിജെപി നേതാവ് വരുണ്‍ ഗാന്ധി അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചത്. ഭയം നിറഞ്ഞ് ജീവിക്കുന്ന സമൂഹം മികച്ച ഭരണത്തിന്‍റെ അടയാളമല്ലെന്ന് രൂക്ഷമായി വിമര്‍ശനത്തോടെയാണ് വരുണ്‍ ഗാന്ധി വീഡിയോ പങ്കുവച്ചത്. കാണ്‍പൂര്‍ സോണിലെ ഇന്‍സ്പെക്ടറായ വിനോദ് മിശ്രയെ സസ്പെന്‍ഡ് ചെയ്തതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

ആശുപത്രിയില്‍ ശല്യമുണ്ടാക്കിയതിന് അറസ്റ്റ് ചെയ്തയാളെ കൊണ്ടുപോകുമ്പോള്‍ ചോദ്യം ചെയ്തതിനായിരുന്നു പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം. സാധാരണക്കാരനും നീതി ലഭിക്കണമെന്ന വിവിധ രാഷ്ട്രീയ കക്ഷികള്‍ അടക്കം വിമര്‍ശനമുയര്‍ത്തിയതോടെ ഉത്തര്‍ പ്രദേശ് പൊലീസ് പ്രതിരോധത്തിലായിരുന്നു.

ആശുപത്രിയിലെ അറ്റകുറ്റ പണികള്‍ക്കിടെ രോഗികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പൊടിയും മറ്റും ഉയര്‍ന്നതോടെയാണ് യുവാവ് ആശുപത്രി അധികൃതരോട് കയര്‍ത്തത്. ഇതിന് പിന്നാലെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തിയതിന് പിന്നാലെ ലാത്തി ചാര്‍ജ്ജ് നടത്തുകയും ചെയ്തിരുന്നു. രോഗികളുമായി ആശുപത്രി ജീവനക്കാര്‍ക്ക് പ്രശ്നമുണ്ടായിരുന്നതായി പൊലീസുകാര്‍ സംഭവത്തേക്കുറിച്ച് പറയുന്നത്.