ക്രിപ്റ്റോകറൻസി നിക്ഷേപകർക്ക് സർക്കാർ സമയപരിധി നിശ്ചയിച്ചേക്കും

ന്യൂഡെൽഹി: ഇടപാട് വിവരങ്ങൾ വെളിപ്പെടുത്താൻ ക്രിപ്റ്റോകറൻസി നിക്ഷേപകർക്ക് സർക്കാർ സമയപരിധി നിശ്ചയിച്ചേക്കും. ക്രിപ്റ്റോക്ക് നിരോധനമേർപ്പെടുത്തുന്നതിനുപകരം നിയന്ത്രണംകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സർക്കാർ നീക്കം.

പുതിയ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും ഭാവിയിൽ രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകൾ നടത്താനാകുക. ക്രിപ്റ്റോയെ നിക്ഷേപ ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഡിജിറ്റൽ കറൻസികളിൽനിന്നുള്ള നേട്ടത്തിന് നികുതി ചുമത്താനാണ് സർക്കാർ ശ്രമം. ചെറുപ്പക്കാർക്കിടയിൽ വൻതോതിൽ പ്രചാരംനേടുന്നതിനാൽ ഇടപാടുകൾക്ക് കർശന നിയമങ്ങൾ കൊണ്ടുവരാനും ഇടയുണ്ട്.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിൽ ക്രിപ്റ്റോകറൻസി എന്നതിനുപകരം ക്രിപ്റ്റോ അസറ്റ്-എന്നാകും ഉപയോഗിക്കുക. ആർബിഐയുടെ ഡിജിറ്റൽ കറൻസിയെക്കുറിച്ച് ഈ ബില്ലിൽ പരാമർശിക്കുകയുമില്ല.

ക്രിപ്റ്റോകറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കില്ലെന്ന് കഴിഞ്ഞദിസവം ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളും നിരോധിക്കാനാണ് സർക്കാർ പദ്ധതിയെന്നും അറിയുന്നു. അതേസമയം, പൊതു കറൻസികൾക്ക് നിയന്ത്രണമാകും കൊണ്ടുവരിക. ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കാൻ ഇതുവരെ നിർദേശമൊന്നുമില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.