യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്?; നാഗാലാൻഡിലെ വെടിവെപ്പില്‍ 12 പേർ കൊല്ലപ്പട്ട സംഭവത്തെ അപലപിച്ച് രാഹുൽ ഗാന്ധി

ന്യൂ ഡെൽഹി: വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 പേർ കൊല്ലപ്പട്ട സംഭവത്തെ അപലപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി. നാഗാലാൻഡിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. പൗരന്മാരോ, ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികനും കൊല്ലപ്പെട്ടു. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ തൊഴിലാളികളുടെ സംഘം ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷസേനയുടെ വെടിവെച്ചത്.

വിഘടനവാദികൾ ആക്രമണം നടത്താൻ എത്തുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സൈന്യം ഇവിടെ തെരച്ചിൽ നടത്തുകയായിരുന്നു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ വെടിവെച്ചെന്നാണ് സൈന്യത്തിന്റെ വിശദീകരണം. സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

വെടിവെപ്പിന് പിന്നാലെ മേഖലയിൽ സംഘർഷസാഹചര്യമാണ്. പ്രതിഷേധം നടത്തിയ ഗ്രാമീണർ സൈനിക വാഹനങ്ങൾ കത്തിച്ചു. സമാധാനം പാലിക്കണമെന്നും കേസിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും നാഗാലാൻഡ് മുഖ്യമന്ത്രി വ്യക്തമാക്കി. ഗ്രാമീണർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാഗാലാൻഡിൽ നടക്കുന്ന ഹോൺബിൽ ഉത്സവത്തിൽ നിന്ന് ആറ് ഗോത്രസംഘടനകൾ പിൻമാറി. മറ്റു അനിഷ്ടസംഭവങ്ങൾ നടക്കാതെയിരിക്കാൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.