ദേശീയഗാനത്തെ അപമാനിച്ചു; മമതാ ബാനർജിക്കെതിരെ ബിജെപി നേതാവിന്റെ പരാതി

മുംബൈ: പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ബിജെപി നേതാവിന്റെ പരാതി. മുംബൈയിൽ ഒരു പരിപാടിക്കിടയിൽ മമത ദേശീയഗാനത്തെ അപമാനിച്ചു എന്നാണ് പരാതി. ഇരുന്നുകൊണ്ട് ദേശീയ ഗാനം പാടുകയും പിന്നീട് അതും മുഴുവൻ ആകാതെ അവസാനിപ്പിച്ചു എന്നുമാണ് പരാതി. ബിജെപി നേതാവ് മുംബൈ പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകി.

അതേസമയം, കോൺഗ്രസ് നേതൃത്വം നൽകുന്ന യു പി എ സഖ്യം ഇപ്പോഴില്ലെന്നും അത് ചരിത്രമായെന്നും മമത ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. മുംബൈയിലെത്തി എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ട ശേഷമായിരുന്നു മമത കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിയത്. ബിജെപിക്കെതിരായ ശക്തമായ ബദൽ രാജ്യത്ത് കൊണ്ടുവരാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്നായിരുന്നു സന്ദർശനത്തെക്കുറിച്ച് പവാർ അഭിപ്രായപ്പെട്ടത്.

ശിവസേനാ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു. മേഘാലയയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ തൃണമൂലിലേക്ക് എത്തിയതും, ഗോവയിൽ തൃണമൂൽ മത്സരിക്കാൻ തീരുമാനിച്ചതുമടക്കം കോൺഗ്രസുമായി കടുത്ത അകൽച്ച നിലനിലനിൽക്കുമ്പോഴാണ് പ്രദേശിക പാർട്ടികളുമായുള്ള മമതയുടെ കൂടിക്കാഴ്ചകൾ പുരോഗമിക്കുന്നത്.

മമതയുടെ നീക്കങ്ങള്‍ക്ക് പിന്നിലെന്തെന്ന ചർച്ച ഇന്ത്യൻ രാഷ്ട്രീയത്തിൽ ചൂടുപിടിച്ചിട്ടുണ്ട്. 2024 ലോക്സഭ തെരഞ്ഞെടുപ്പിനെ ഉന്നമിട്ട് പാര്‍ലമെന്‍റിലും പുറത്തും സഖ്യനീക്കം ശക്തിപ്പെടുത്തുകയാണ് പ്രധാന അജണ്ടയായി മമത വ്യക്തമാക്കുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന സൂചനയാണ് പ്രധാനമായും അവര്‍ നല്‍കുന്നത്. ബിജെപിക്കെതിരെ പോരാടാന്‍ തയ്യാറുള്ള ആര്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതമാണെന്ന നിലപാടാണ് മമത മുന്നോട്ട് വയ്ക്കുന്നത്.