ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദു സേന; അടിച്ച് തകർത്ത് കോൺഗ്രസ്

ഗാന്ധിനഗർ: മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്റെ 72–ാം വര്‍ഷമായിരുന്ന ഇന്നലെ ഗുജറാത്തിലെ ജാംനഗറിൽ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചാണ് ഗോഡ്സെ യ്ക്ക് ഹിന്ദു സേന എന്ന സംഘടന ആദരം അർപ്പിച്ചത്. വിവരം അറിഞ്ഞെത്തിയ കോൺഗ്രസ് നേതാക്കൾ പാറക്കല്ല് കൊണ്ട് പ്രതിമയുടെ മുഖം ഇടിച്ച് തകർത്തു.1949 നവംബർ 15നാണ് ഗോഡ്സെയെ തൂക്കിലേറ്റിയത്.

കോൺഗ്രസ് പ്രസിഡന്‍റ് ദിഗുഭ ജഡേജയുടെയും യുവാക്കളുടെയും നേതൃത്വത്തിലാണ് പ്രതിമ തല്ലിത്തകർത്തത്. കാവി പുതപ്പിച്ചാണ് ഹിന്ദു സേന പ്രവർത്തകർ പ്രതിമ സ്ഥാപിച്ച് ആദരിച്ചത്. ‘നാഥുറാം അമർ രഹേ’ എന്ന മുദ്രാവാക്യവും മുഴക്കിയാണ് ഹനുമാൻ ക്ഷേത്രത്തിന്റെ പരിസരത്ത് പ്രതിമ സ്ഥാപിച്ചത്. മറ്റ് ഇടങ്ങളിൽ പ്രതിമ സ്ഥാപിക്കാൻ അനുവാദം ചോദിച്ചെങ്കിലും അധികൃതർ അനുമതി നൽകിയിരുന്നില്ല. പ്രതിമ സ്ഥാപിച്ച വിവരം അറിഞ്ഞ കോൺഗ്രസുകാർ പാഞ്ഞെത്തി പ്രതിമ തല്ലിത്തകർത്തു. പ്രതിമ നീക്കം ചെയ്തു.

മഹാത്മാഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽനിന്ന് കൊണ്ടുവന്ന മണ്ണുകൊണ്ട് ഗോഡ്സെയുടെ പ്രതിമ നിർമിക്കുമെന്ന് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു.