ഷീന ബോറ വധക്കേസ്; ഇന്ദ്രാണി മുഖർജിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി

ന്യൂഡെൽഹി: ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. മകളെ കൊലപ്പെടുത്തിയെന്ന കേസിൽ കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുന്ന ഇന്ദ്രാണി ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി നൽകിയത്.

വിദേശ ബന്ധമുള്ള ഇന്ദ്രാണിക്ക് ജാമ്യം നൽകിയാൽ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതി രാജ്യംവിടാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.

നേരത്തെ 2020 ജൂലായിലും ആരോഗ്യപ്രശ്നം ചൂണ്ടിക്കാണിച്ച് ഇടക്കാല ജാമ്യം തേടി ഇന്ദ്രാണി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്നും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

കേസിൽ 2015 ഓഗസ്റ്റിലാണ് ഇന്ദ്രാണി മുഖർജി അറസ്റ്റിലായത്. ഇന്ദ്രാണിയും മുൻ ഭർത്താവും ഡ്രൈവറും ചേർന്ന് 2012 ഏപ്രിലിൽ 24കാരിയായ ഷീന ബോറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വനത്തിൽ ഉപേക്ഷിച്ചുവെന്നാണ് കേസ്.