കഴിച്ചത് ഇഡ്ഡലി, ബില്ലിൽ കഴിക്കാത്ത സമൂസയുടെ തുകയും; യുവാവ് ഹോട്ടലുടമയെ അടിച്ച് കൊന്നു

ചെന്നൈ: കഴിക്കാത്ത സമൂസയുടെ തുക ബില്ലിൽ എഴുതിച്ചേർത്ത ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആൾ അടിച്ചു കൊന്നു. മധുരയിലാണ് ദാരുണ സംഭവം നടന്നത്. മധുര കെ പുദൂർ ഗവ. ടെക്‌നിക്കൽ ട്രെയിനിങ് കോളജിന് സമീപത്തുള്ള ഹോട്ടലിലാണു സംഭവം.

ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണൻ എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. എന്നാൽ ബില്ലിൽ സമൂസ കഴിച്ചതായും രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാർ തുക ചേർത്തിരുന്നു. ഇതിൽ പരാതിപ്പെട്ടതോടെ കണ്ണൻ സമൂസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും മുത്തുകുമാർ വാദിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി.

അതിനിടെ പ്രകോപിതനായ കണ്ണൻ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. മുത്തുകുമാർ തത്ക്ഷണം മരിച്ചു. ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മധുര സർക്കാർ ആശുപത്രിയിലേക്കു മാറ്റി. കഴിക്കാത്ത സമൂസയുടെ തുക ബില്ലിൽ ചേർത്തതു മൂലമുള്ള ദേഷ്യത്തിലാണു കൊലപാതകം നടത്തിയതെന്നു കണ്ണൻ പൊലീസിനോടു സമ്മതിച്ചു.