ഡെൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ എന്ത് നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമാണെന്ന് സുപ്രീം കോടതി. വിദ്യാർഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് എൻ. വി രമണയുടെ ഈ പരാമർശം. വായുമലിനീകരണ വിഷയത്തിൽ സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും നിഷ്ക്രയമാണെന്നും ഹർജിയിൽ ആദിത്യ ദുബെ ആരോപിച്ചിരുന്നു.

വീടിനുള്ളിൽ പോലും മാസ്ക് ധരിച്ച് നടക്കാൻ തങ്ങൾ നിർബന്ധിതരാവുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി പരാമർശം. വായുമലിനീകരണം നിയന്ത്രിക്കാൻ എന്ത് നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു.

അതേസമയം മലിനീകരണം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഡെൽഹിയുടെ അതിർത്തി സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറൻ ഉത്തർ പ്രദേശിലും കൃഷിസ്ഥലത്തെ അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കൂടിയ മലിനീകരണ തോതിന് കാരണം ഇതാണ്. ഇത് അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. സംസ്ഥാന സർക്കാരുകളും നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

മലിനീകരണം ഉണ്ടായത് കർഷകർ കാരണമാണെന്ന തരത്തിൽ പറയുന്നത് എന്തിനാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണത്തോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. മലിനീകരണത്തിന്റെ ചെറിയ കാരണം മാത്രമാണ് അത്. ബാക്കി കാരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്. ഡൽഹിയിലെ മലിനീകരണം നിയന്ത്രിക്കാൻ നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. കർഷകർ മാത്രമാണ് മലിനീകരണത്തിന് കാരണമെന്നല്ല പറയുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.