‘ഹിന്ദുത്വ’യും ഹിന്ദു മതവും വ്യത്യസ്തം’; സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡെൽഹി: ഹിന്ദുത്വയെ ഐഎസ് തീവ്രവാദത്തോട് ഉപമിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിന്ദു മതവും ഹിന്ദുത്വവും രണ്ടാണെന്നും ജനങ്ങളെ കൊല്ലാനോ തല്ലാനോ അല്ല ഹിന്ദുമതം പറയുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജന്‍ ജാഗ്രന്‍ അഭിയാന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്

അയോധ്യയെക്കുറിച്ചുള്ള ‘സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ്’എന്ന തന്റെ പുസ്തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുര്‍ഷിദ് ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിനോടുപമിച്ചത്. ”സനാതന ധര്‍മ്മവും ക്ലാസിക്കല്‍ ഹിന്ദുമതത്തെക്കുറിച്ച്‌ അവബോധമുള്ള സന്ന്യാസിമാരും ഹിന്ദുത്വയെ തള്ളിപ്പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഐഎസ്, ബൊക്കൊഹറാം തുടങ്ങിയ ഇസ്ലാമിക് ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ സമാനമായ രാഷ്ട്രീയ ധാരയാണ് ഹിന്ദുത്വയെന്നാണ് ” ഖുര്‍ഷിദ് പുസ്തകത്തില്‍ എഴുതിയത്.

പരാമര്‍ശം ബിജെപി അടക്കം വിവാദമാക്കിയതോടെ സല്‍മാന്‍ ഖുര്‍ഷിദിനെ തള്ളി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തി. ”ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഹിന്ദുത്വയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നിരുന്നാലും ഐഎസുമായും ഇസ്ലാമിക ജിഹാദിസ്റ്റുമായും ഹിന്ദുത്വയെ താരതമ്യപ്പെടുത്തുന്നത് തെറ്റും അതിശയോക്തിയുമാണ് ” -എന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം.

പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണവും വന്നത്. രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. ‘രാമനെ’ അവഹേളിക്കുന്നത് കോണ്‍ഗ്രസിന്റെ ശീലമാണ്. അയോദ്ധ്യ കേസ് കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിച്ചുവെന്നും കാവി ഭീകരതയെന്ന വാക്ക് കോണ്‍ഗ്രസ് പ്രചരിപ്പിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തി. പുസ്തകത്തിനെതിരെ ഡെൽഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഡെൽഹിയിലെ അഭിഭാഷകനാണ് പരാതി നല്‍കിയത്.