പഞ്ചാബിന് പിന്നാലെ ഇന്ധന വിലപ്പട്ടികയില്‍ ഒന്നാമനായ രാജസ്ഥാനും വിലകുറയ്ക്കുന്നു

ജയ്പൂര്‍: പഞ്ചാബിന് പിന്നാലെ പെട്രോള്‍ ഡീസല്‍ നികുതി കുറയ്‌ക്കാനൊരുങ്ങി രാജസ്ഥാനും. അയല്‍ സംസ്ഥാനങ്ങള്‍ നികുതി കുറയ്‌ക്കുന്നതിനാല്‍ രാജസ്ഥാനിലും ഇന്ധന നികുതി കുറയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ജോധ്പൂരിലെ ഒരു പൊതു പരിപാടിയ്‌ക്കിടെയായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം. കേന്ദ്രം ഇന്ധന വില കുറച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളും മൂല്യ വര്‍ദ്ധിത നികുതി കുറയ്‌ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം എത്രരൂപയാണ് കുറയ്‌ക്കുകയെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി കുറച്ച്‌ എത്തിയിരിക്കുന്നത്. ഇന്ധന വിലയുടെ പട്ടികയില്‍ മുന്‍നിരയിലാണ് രാജസ്ഥാന്‍.

പെട്രോളിന് 111 രൂപയും ഡിസലിന് 95 രൂപയുമാണ് രാജസ്ഥാനിലുള്ളത്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും മൂല്യ വര്‍ദ്ധിത നികുതി കുറയ്‌ക്കാന്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ബിജെപി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങള്‍ കുറച്ചതിന് പിന്നാലെയുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജസ്ഥാനും നികുതി കുറയ്‌ക്കാന്‍ തയ്യാറാകുന്നത്.