കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ 29ന് കർഷകരുടെ പാർലമെന്‍റ് മാർച്ച്

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 29ന് പാർലമെന്‍റ് മാർച്ച് നടത്തുമെന്ന് കർഷക സംഘടകൾ. കർഷക സമരം ഒരു വർഷം പിന്നിടുമ്പോഴാണ് കർഷകരുടെ പ്രഖ്യാപനം. മാർച്ച് പോലീസ് തടയുകയാണെങ്കിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും കർഷകർ അറിയിച്ചു.

യുണൈറ്റഡ് കിസാൻ മോർച്ചയുടെ ഒമ്പതംഗ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.ഗാസിപൂർ, തിക്രി അതിർത്തികളിൽ നിന്നും മാർച്ച് ആരംഭിക്കും. ട്രാക്ടറുകളിലായിരിക്കും മാർച്ച് ആരംഭിക്കുക. കേന്ദ്രസർക്കാറിന് നവംബർ 26 വരെ സമയം നൽകും. നവംബർ 27ന് മാർച്ച് ആരംഭിക്കുമെന്ന് കർഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

നവംബർ 22 ന് നടക്കുന്ന കിസാൻ മഹാ പഞ്ചായത്ത് ചരിത്രമാകും. കർഷക വിരുദ്ധരായ കേന്ദ്ര സർക്കാറിനും മൂന്ന് കരിനിയമങ്ങൾക്കുമുള്ള ശവപ്പെട്ടിയിലെ അവസാന ആണിയാണ് അതെന്ന് തെളിയിക്കും. പൂർവാഞ്ചൽ മേഖലയിൽ കർഷക സമരത്തിൻ്റെ തീവ്രത വർധിപ്പിക്കും’ -ടികായത് ട്വിറ്ററിൽ കുറിച്ചു. കർഷകരുടെ ടെൻറുകളും പ്രക്ഷോഭ സ്ഥലങ്ങളും പൊളിച്ചു നീക്കിയാൽ പൊലീസ് സ്റ്റേഷനുകളും മജിസ്ട്രേറ്റ് ഓഫിസുകളും സമര കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.