രാജ്യത്ത്‌ 2020 ല്‍ ട്രെയിന്‍ അപകടങ്ങളിൽ മരിച്ചത്‌ 11,986 പേര്‍

ന്യൂഡെല്‍ഹി: രാജ്യത്ത്‌ 2020 ല്‍ 13,000 ട്രെയിന്‍ അപകടങ്ങളിലായി മരിച്ചത്‌ 11,986 പേര്‍. പ്രതിദിനം ശരാശരി 32 പേര്‍ വീതം ട്രെയിന്‍ അപകടങ്ങളില്‍ മരിച്ചതായി നാഷണല്‍ ക്രൈം റെക്കോര്‍ഡസ്‌ ബ്യൂറോ കണക്കുകള്‍ പറയുന്നു. 11,127 പേര്‍ക്ക്‌ പരുക്കേറ്റു.

മരിച്ചതില്‍ 70 ശതമാനം പേര്‍ക്കും ജീവന്‍ നഷ്‌ടമായത്‌ ഓടിക്കോണ്ടിരുന്ന ട്രെയിനില്‍ നിന്നു താഴെ വീണോ, റെയില്‍വേ ട്രാക്‌ മുറിച്ചുകടക്കുന്നതിനിടെ വണ്ടിവന്ന്‌ ഇടിച്ചിട്ടോ ആണ്‌. കൊറോണ വൈറസ്‌ വ്യാപനം കാരണം രാജ്യത്തെ 45 ശതമാനം പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ്‌ നിര്‍ത്തിവച്ചിരുന്നകാലത്തെ കണക്കാണിത്‌.

ആകെ അപകടങ്ങളുടെ 20 ശതമാനവും മഹാരാഷ്ട്രയിലും 12 ശതമാനം ഉത്തര്‍പ്രദേശിലുമാണ്‌. എന്നാല്‍, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ റെയില്‍വേ അപകടങ്ങള്‍ ഇക്കാലയളവില്‍ കുറഞ്ഞതായി കണക്കുകള്‍ വ്യക്‌തമാക്കുന്നു. 2019-ല്‍ 27,987 ട്രെയിന്‍ അപകടങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.