പുനീത് രാജ്കുമാറിന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്

ബംഗ്ലൂരൂ: കന്നഡയുടെ ‘പവർസ്റ്റാറി’ന് ആരാധകരുടെ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്. പുനീത് രാജ്കുമാറിന്റെ മൃതദേഹം പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിച്ചു. അച്ഛൻ ഡോ. രാജ്കുമാറിനും അമ്മ പാർവതാമ്മക്കും ഒപ്പം കണ്ഠീരവ സ്റ്റുഡിയോയിലാണ് പുനീത് രാജ്കുമാറും അന്ത്യവിശ്രമം ഒരുങ്ങിയത്.

പുലർച്ചെ നാലു മണിക്കാണ് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചത്. തുടർന്നു വിലാപയാത്രയായാണ് 11 കിലോമീറ്റർ അകലെയുള്ള മഹാലക്ഷ്മി ലേഔട്ടിന് സമീപത്തെ കണ്ഠീരവ സ്റ്റുഡിയോയിലേക്ക് മൃതദേഹം എത്തിച്ചത്. രാവിലെ ഏഴരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

പ്രിയപ്പെട്ട ‘അപ്പു’വിന്റെ അകാലവിയോഗം വേദനനിറയ്ക്കുമ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചാണ് ആയിരക്കണക്കിന് ആരാധകർ മൃതദേഹം പൊതുദർശനത്തിനുവെച്ച കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ‘ചലിസുവ മൊദഗളു’ എന്ന സിനിമയിലെ കാഴ്ചയിൽനിന്ന് മറഞ്ഞുവെന്നർഥമുള്ള ‘കാണദന്തെ മായവാദനു…’ എന്ന ഗാനമാണ് സ്റ്റേഡിയത്തിൽ ഉയർന്നുകേട്ടത്. വെള്ളിയാഴ്ച രാത്രിമുതൽ ആരാധകരുടെ നിലയ്ക്കാത്ത പ്രവാഹമാണ്.

അമേരിക്കയിലുള്ള മകൾ ധൃതി രാജ്കുമാർ ശനിയാഴ്ച വൈകീട്ടോടെ ബെംഗളൂരുവിലെത്തിയിരുന്നു. കർണാടക ഗവർണർ തവർചന്ദ് ഗെഹ്ലോത്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, മന്ത്രിമാർ, ജൂനിയർ എൻ.ടി.ആർ., നന്ദമൂരി ബാലകൃഷ്ണ, പ്രഭുദേവ, ചിരഞ്ജീവി, കിച്ച സുദീപ്, പ്രശാന്ത് നീൽ, ശരൺ ഉൾപ്പെടെയുടെ സിനിമാരംഗത്തെ പ്രമുഖർ കണ്ഠീരവ സ്റ്റേഡിയത്തിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.