ലഹരി മരുന്ന് കേസ്: ആര്യന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചയും വാദം തുടരും

മുംബൈ: ആഢംബര കപ്പലില്‍ നിന്നും ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട ആര്യന്‍ ഖാന്റെയടക്കം മൂന്നുപേരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ നാളെയും തുടരാന്‍ ബോംബെ ഹൈക്കോടതി. ആര്യന്‍ഖാനൊപ്പം അറസ്റ്റിലായ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റിന്റെയും മോഡല്‍ മുന്‍മുന്‍ ധമേച്ചയുടെയും ഹര്‍ജികളിന്മാലുള്ള വാദം ഇന്ന് പൂര്‍ത്തിയായി. ഇരുവര്‍ക്കും വേണ്ടി അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ ദേശ്മുഖ്, മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായി എന്നിവരാണ് ഹാജരായത്. ഇതിനു പിന്നാലെയാണു ഹര്‍ജികള്‍ നാളത്തേക്കു മാറ്റിയത്.

എന്‍സിബിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങിന്റെ വാദം നാളെ ഉച്ചയ്ക്കു 2.30നു ശേഷം കോടതി കേള്‍ക്കും. ആര്യഖാന്റെ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗി ഇന്നലെ വാദം പൂര്‍ത്തിയാക്കിയിരുന്നു. മൂവരുടെയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അര്‍ബാസ് മര്‍ച്ചന്റിന്റെ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായി വാദിച്ചു. ഗൂഢാലോചനയെന്ന എന്‍സിബിയുടെ ആരോപണത്തിന് അടിസ്ഥാനമില്ല. പരസ്പര ബന്ധമില്ലാത്ത മൂന്നു പേര്‍ ഒരേ ആവശ്യത്തിനായി വരുന്നുണ്ടെങ്കില്‍ അത് ഗൂഢാലോചനയല്ല.

അറസ്റ്റ് സമയത്ത് ഗൂഢാലോചനയെക്കുറിച്ച് എന്‍സിബി പരാമര്‍ശിച്ചിരുന്നില്ല. എന്‍ഡിപിഎസ് നിയമത്തിലെ 28, 29 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റെന്ന് ആദ്യ റിമാന്‍ഡ് സമയത്ത് മജിസ്‌ട്രേറ്റ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇന്നുവരെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സിംഗിള്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് നിതിന്‍ ഡബ്ല്യു സാംബ്രെയുടെ മുന്‍പാകെ അദ്ദേഹം വാദിച്ചു.

ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കപ്പലില്‍ പോയതെന്നും തന്റെ കക്ഷിക്കെതിരായ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും മുന്‍മുന്‍ ധമേച്ചയ്ക്കുവേണ്ടി ഹാജരായ അലി കാഷിഫ് ഖാനും വാദിച്ചു. ഫാഷന്‍ രംഗത്തെ ഭാവിക്കുവേണ്ടിയാണ് കപ്പലില്‍ പോയത്. മറ്റു കുറ്റാരോപിതരുമായി യാതൊരു ബന്ധവുമില്ല. ലഹരിമരുന്ന് കണ്ടെടുത്ത മുറിയില്‍ ഉണ്ടായിരുന്നുവെന്നതിനാലാണ് കേസില്‍ ഉള്‍പ്പെടുത്തിയത്. മുന്‍മുനിനൊപ്പം മുറിയിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ എന്‍സിബി പോകാന്‍ അനുവദിച്ചവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അറസ്റ്റ് ഏകപക്ഷീയമാണെന്ന് ആര്യന്‍ഖാനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗി ഇന്നലെ വാദിച്ചിരുന്നു. ഇരുപത്തി മൂന്നുകാരനായ ആര്യനില്‍നിന്ന് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചതായി വ്യക്തമാക്കാന്‍ വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും മുകുള്‍ റോത്തഗി ഇന്നലെ വാദിച്ചു. എന്‍ഡിപിഎസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്.