പാകിസ്ഥാന്‍ ‘ജയിച്ചതില്‍ സന്തോഷിച്ച്‌’ വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ്; അധ്യാപികയെ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടു

ഉദയ്പൂര്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത് വാട്ട്സ്‌ആപ്പ് സ്റ്റാറ്റസാക്കിയ അധ്യപികയെ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടു. നഫീസ അത്താരി എന്ന അധ്യാപികയെയാണ് രാജസ്ഥാനിലെ ഉദയ്പൂരിലെ നീരജ് മോദി സ്കൂള്‍ പിരിച്ചുവിട്ടത്. ഞായറാഴ്ചയാണ് ഇന്ത്യ പാക്സ്ഥാനോട് ദുബായില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന് പരാജയപ്പെട്ടത്.

ഇതിന് പിന്നാലെയാണ് നഫീസ അത്താരി പാകിസ്ഥാന്‍റെ വിജയ നിമിഷത്തിന്‍റെ ടെലിവിഷന്‍ ദൃശ്യം അടക്കം. ‘വിജയിച്ചു, നമ്മള്‍ ജയിച്ചു’ എന്ന വാക്കുകളോടെ വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് ഇട്ടത്. ഇതിനെ തുടര്‍ന്ന് അടുത്ത ദിവസം ഒക്ടോബര്‍ 25ന് തന്നെ ഇവരെ പുറത്താക്കി സ്കൂള്‍ നോട്ടീസ് നല്‍കിയെന്നാണ് ഇന്ത്യടുഡേ റിപ്പോര്‍ട്ട് പറയുന്നത്.

റിപ്പോര്‍ട്ട് പ്രകാരം നഫീസ അത്താരിയുടെ വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് കണ്ടയുടന്‍ ഇവര്‍ പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവ് ഇവരോട് വാട്ട്സ്‌ആപ്പിലൂടെ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നു എന്ന് ഉറച്ചുപറഞ്ഞു. അതിനകം വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് വൈറലായി. ഇത് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ ശ്രദ്ധയിലും എത്തി.

തുടര്‍ന്നാണ് സ്കൂള്‍ നടത്തുന്ന ട്രസ്റ്റ് ഇവരെ എത്രയും വേഗം സ്കൂളില്‍ നിന്നും നീക്കം ചെയ്തതായി നോട്ടീസ് ഇറക്കിയത്. അതേ സമയം പിന്നീട് പ്രദേശിക ചാനലില്‍ തന്‍റെ വിശദീകരണവുമായി നഫീസ രംഗത്ത് എത്തി. വീട്ടിനുള്ളില്‍ നടന്ന ഒരു പന്തയത്തിന്‍റെ ഭാഗമായാണ് ആ സ്റ്റാറ്റസ് ഇട്ടത്. ഞാന്‍ ഇന്ത്യക്കാരിയാണ്. ഇന്ത്യയെ എന്തിലേറെ സ്നേഹിക്കുന്നു. ഞാന്‍ ചെയ്തതിലെ തെറ്റ് മനസിലാക്കി പിന്നീട് സ്റ്റാറ്റസ് ഡിലീറ്റ് ചെയ്തു, നഫീസ പറയുന്നു.

കുട്ടിയുടെ രക്ഷിതാവിന്‍റെ ചോദ്യം താന്‍ തമാശയായാണ് എടുത്തതെന്നും അതിനാലാണ് അതിന് അത്തരത്തില്‍ മറുപടി നല്‍കിയതെന്നും. ആ സന്ദേശത്തിന് അടിയില്‍ ഇമോജി ഇട്ടിരുന്നുവെന്നും ഈ അധ്യാപിക പറയുന്നു.