ടി-20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം ദേശവിരുദ്ധമെന്ന് ബാബാ രാംദേവ്

ന്യൂഡെല്‍ഹി: ടി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം ദേശവിരുദ്ധമാണെന്ന പ്രസ്താവനയുമായി യോഗ ഗുരു ബാബ രംദേവ് രംഗത്ത്. ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ദേശീയ താല്‍പര്യത്തിന് എതിരാണെന്നാണ് ബാബ രാംദേവ് പറഞ്ഞത്. ക്രിക്കറ്റും തീവ്രവാദവും ഒരേസമയം കളിക്കാവുന്ന ഒന്നല്ലെന്നും രാംദേവ് പറഞ്ഞു.

നിയന്ത്രണ രേഖയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് രാഷ്ട്രധര്‍മത്തിന് എതിരാണെന്നാണ് രാംദേവ് പറയുന്നത്. നേരത്തെ ടി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടത്തുന്നത് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും പറഞ്ഞിരുന്നു.

‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല, അതുകൊണ്ട് തന്നെ മത്സരം നടത്തണമോ എന്ന് ഒന്നുകൂടി ആലോചിക്കണം,’ മന്ത്രി പറഞ്ഞു. ജമ്മു കശ്മീരില്‍ ആളുകളെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം തന്നെ പാകിസ്ഥാനെതിരെയാണ്. മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തി മണിക്കൂറുകള്‍ക്കകമാണ് വിറ്റുപോയത്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ഐ സി സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്.ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു എ ഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുന്നത്.