ആര്യന്‍ ഖാന് ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കിയിട്ടില്ല; മയക്കുമരുന്ന് വിതരണം സംബന്ധിച്ച ചാറ്റുകള്‍ നിഷേധിച്ച്‌ അനന്യ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കിയെന്ന ആരോപണം നിഷേധിച്ച്‌ മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനായി വിളിപ്പിച്ച നടി അനന്യ പാണ്ഡെ.

എന്‍സിബി ചോദ്യം ചെയ്യലില്‍ അനന്യ ഇക്കാര്യങ്ങള്‍ നിഷേധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അനന്യ പാണ്ഡെയില്‍ നിന്ന് കഞ്ചാവ് സംബന്ധിച്ച വാട്‌സ് ആപ്പ് ചാറ്റുകളെക്കുറിച്ചാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ ചോദിച്ചറിയാന്‍ ശ്രമിച്ചത്. എന്നാല്‍ മയക്കുമരുന്ന് വിതരണം സംബന്ധിച്ച ചാറ്റുകള്‍ അനന്യ നിഷേധിച്ചതായി എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അനന്യ പറഞ്ഞതായും എന്‍സിബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആര്യന്‍ ഖാന് 2018-19 കാലഘട്ടത്തില്‍ മയക്കുമരുന്ന് ഇടപാടുകാരുടെ നമ്പര്‍ നല്‍കി അനന്യ സഹായിച്ചതായി ആര്യന്റെ മൊബൈലില്‍ നിന്ന് വീണ്ടെടുത്ത ചാറ്റുകളില്‍ നിന്ന് വെളിപ്പെട്ടതായി എന്‍സിബി വ്യക്തമാക്കിയിരുന്നു. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യന്‍ ചോദിക്കുമ്പോള്‍, ശരിയാക്കാം എന്നാണ് അനന്യ പറയുന്നത്.

അതേസമയം നടി നിരോധിത ലഹരിപദാര്‍ഥങ്ങള്‍ ആര്യന് എത്തിച്ചു നല്‍കിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അനന്യ പാണ്ഡെ കേസിലെ നിര്‍ണായക കണ്ണിയാണെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന ചോദ്യം ചെയ്യലിന് ശേഷം നടിയെ അറസ്റ്റ് ചെയ്യുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.