അന്താരാഷ്ട്ര നാണ്യനിധിയിലെ ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് സ്ഥാനം ഒഴിയുന്നു

ന്യൂഡെൽഹി: അന്താരാഷ്ട്ര നാണ്യനിധിയിലെ ചീഫ് എക്കണോമിസ്റ്റ് പദവി ഗീതാ ഗോപിനാഥ് ഒഴിയുന്നു. ജനുവരിയിൽ സ്ഥാനമൊഴിഞ്ഞ്, ഹാർവാർഡ് സർവകലാശാലയിലെ അധ്യാപനത്തിലേക്ക് മടങ്ങും. അന്താരാഷ്ട്ര നാണ്യനിധിയാണ് ഇക്കാര്യം അറിയിച്ചത്.

ഐഎംഎഫിൽ രാജ്യങ്ങളുടെ ജിഡിപി വള‌ർച്ച നിരീക്ഷിക്കുന്ന വിഭാഗത്തിന്‍റെ അധ്യക്ഷയാണ് നിലവിൽ ഗീതാ ഗോപിനാഥ്. ഹാർവാഡ് സവർകലാശാല അനുവദിച്ച അവധി തീർന്നതോടെയാണ് സ്വന്തം വകുപ്പിലേക്ക് മടങ്ങുന്നത്. 2018 ഒക്ടോബറിലാണ് ഗീതാ ഗോപിനാഥ് ഐഎംഎഫിൽ ചേർന്നത്.

കേരള സർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചീഫ് എക്കണോമിസ്റ്റ് എന്നതിനോടൊപ്പം ഐഎംഎഫിന്‍റെ ഗവേഷക വിഭാഗം ഡയറക്ടറുടെ ചുമതലയും ഗീതയ്ക്കുണ്ടായിരുന്നു. അമേരിക്കന്‍ അക്കാഡമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് അംഗത്വം ലഭിച്ച വ്യക്തിയാണ് ഗീത ഗോപിനാഥ്. യുവ ലോകനേതാക്കളില്‍ ഒരാളായി വേള്‍ഡ് ഇക്കണോമിക് ഫോറം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷമായിരുന്നു ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടത്. അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് എക്കണോമിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഗീത ഗോപിനാഥിന്‍റെ സ്കൂള്‍ വിദ്യാഭ്യാസം മൈസൂരുവിലായിരുന്നു.

ഡെൽഹി ലേഡി ശ്രീറാം കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ഓണേഴ്സ് ബിരുദവും, ഡെൽഹി സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വ്വകാലശാലയില്‍ നിന്നുമായി എംഎ ബിരുദവും കരസ്ഥമാക്കിയ ഗീത പ്രിസ്റ്റന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. 2001 ല്‍ ചിക്കാഗോ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗീത 2005 ല്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലേക്ക് മാറി.