ഉത്തർപ്രദേശിലെ മിർപൂരിൽ കന്യാസ്ത്രീകൾക്കുനേരെ ഹിന്ദു യുവവാഹിനി പ്രവർത്തകരുടെ ആക്രമണം

ലഖ്നൗ: ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കുനേരെ ആക്രമണം. മിർപൂർ കാത്തലിക് മിഷൻ സ്കൂളിലെ പ്രിൻസിപ്പലടക്കമുള്ളവരാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണം സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്.

കാത്തലിക് മിഷൻ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസി മോണ്ടീറോയും സഹപ്രവർത്തക സിസ്റ്റർ റോഷ്നി മിൻജുമാണ് അക്രമിക്കപ്പെട്ടത്. ഹിന്ദു യുവവാഹിനി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കാണിച്ച് കന്യാസ്ത്രീകൾ പരാതി നൽകി.

മിർപുരിൽ നിന്നും വാരാണസിയിലേക്ക് പോകാൻ മൗ ബസ് സ്റ്റാൻഡിലെത്തിയ കന്യാസ്ത്രീകളാണ് അക്രമിക്കപ്പെട്ടത്. മതപരിവർത്തനം നടത്താനാണ് എത്തിയതെന്ന് ആരോപിച്ച് ഹിന്ദു യുവവാഹിനി പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും അക്രമിക്കുകയുമായിരുന്നു. തുടർന്ന് കന്യാസ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഉന്നത ഉദ്യോഗസ്ഥർ ഇടപട്ടതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. തങ്ങളെ അക്രമിച്ച ഹിന്ദു യുവവാഹിനി പ്രവർത്തകർക്കെതിരെ കന്യാസ്ത്രീകൾ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.