കശ്മീരിലെ പാംപോറിൽ ഏറ്റുമുട്ടൽ; ഭീകരരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു

ന്യൂ ഡെൽഹി: കശ്മീരിലെ പാംപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. ലക്ഷകര്‍ ഇ തയ്ബ കമാന്‍ഡര്‍ ഉള്‍പ്പടെ പത്ത് ഭീകരരര്‍ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു.

ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചിരുന്നു. മുന്‍പ് നടന്ന ആക്രമണങ്ങളില്‍ പങ്കാളികളായവരെയാണ് വധിച്ചത്. ജമ്മുകശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനീകര്‍ വീരമൃത്യുവരിച്ചു.

നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കാളിയായ ഭീകരനെയാണ് പുല്‍വാമയില്‍ സുരക്ഷ സേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസി‍ര്‍ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.

ഇയാൾക്ക് പിഡിഡി ഉദ്യോഗസ്ഥനായ സാഫി ധറിന്റെ നേരെ നടന്ന ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു. ശ്രീനഗറിലെ ബെമീനയയില്‍ പൊലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഒരു ഭീകരനെ വധിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അര്‍ഷിദ് ഫറൂഖിന്റെ കൊലപാതകത്തില്‍ പങ്കുള്ള ഭീകരനാണെയാണ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു