ലഖിംപൂര്‍ സംഭവം; കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

ന്യൂഡെല്‍ഹി: ലഖിംപുര്‍ കര്‍ഷക കൊലപാതകത്തില്‍ നീതി തേടി രാഹുല്‍ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതി രാം നാഥ്് കോവിന്ദിനെ കാണും. ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കും.

രാവിലെ 11.30ന് നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച്ചയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പുറമെ എ കെ ആന്റണി, കെ സി വേണുഗോപാല്‍, ഗുലാം നബി ആസാദ്, അധിര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരാണ് രാഷ്ട്രപതിയെ കാണുന്നത്. കേസില്‍ ആശിഷ് മിശ്രയുടെ പങ്ക് വെളിവായ സാഹചര്യത്തില്‍ അജയ് മിശ്ര കേന്ദ്രആഭ്യന്തര സഹമന്ത്രിയായി തുടരുന്നതിലെ അതൃപ്തി കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ അറിയിക്കും.

കേസില്‍ മുഖ്യ പ്രതി ആയ ആശിഷ് മിശ്രയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.വിഷത്തില്‍ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് ആശിഷ് മിശ്രയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിനിടെ, ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായിട്ടുണ്ട്.

കഴിഞ്ഞ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ വെച്ച് കര്‍ഷക പ്രതിഷേധത്തിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഓടിച്ചു കയറ്റിയത്. ഇതേ തുടര്‍ന്ന് നാല് കര്‍ഷകരടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. കര്‍ഷകരെ ഇടിച്ച് തെറിപ്പിച്ച് കടന്നുപോയ വാഹനം ഓടിച്ചിരുന്നത് മന്ത്രിയുടെ മകനായ ആശിഷ് മിശ്രയാണെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു അറസ്റ്റ് .