ഹെറോയിന്‍ പിടിച്ച സംഭവം; പാകിസ്ഥാന്‍, ഇറാന്‍, അഫ്ഗാന്‍ കാര്‍ഗോകൾ ഇനി തങ്ങളുടെ പോര്‍ട്ടുകളില്‍ കൈകാര്യം ചെയ്യില്ലെന്ന് അദാനി

ന്യൂഡെല്‍ഹി: രാജ്യത്ത് തങ്ങളുടെ ഉടമസ്ഥതയിലുള‌ള തുറമുഖങ്ങളില്‍ ഒരിടത്തും ഇറാന്‍, പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളുമായി ബന്ധമുള‌ള കാര്‍ഗോ കൈകാര്യം ചെയ്യില്ലെന്ന് വ്യക്തമാക്കി അദാനി പോര്‍ട്ട്. നവംബര്‍ 15 മുതൽ ഇത് ബാധകമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

ഇറാനില്‍ നിന്നോ പാകിസ്ഥാനില്‍ നിന്നോ അഫ്ഗാനിസ്ഥാനില്‍ നിന്നോ ഇറക്കുമതി ചെയ്യുന്നതോ കയറ്റുമതി ചെയ്യുന്നതോ ആയ ഒരു കാര്‍ഗോയും അദാനി പോര്‍ട്ടിന് കീഴിലുള‌ള തുറമുഖങ്ങളില്‍ സ്വീകരിക്കേണ്ടെന്നാണ് കമ്പനി നിലപാട്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 3000 കിലോ ഹെറോയിന്‍ പിടികൂടിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ശക്തമായ നടപടിയ്‌ക്ക് അദാനിയെ പ്രേരിപ്പിച്ചത്.

സെപ്‌തംബര്‍ 13ന് 3000 കിലോയോളം ഹെറോയിന്‍ മുന്ദ്രയില്‍ നിന്ന് പിടികൂടി. ഇത് ഏകദേശം 20,000 കോടി രൂപ വിലവരുന്നതാണ്. അഫ്ഗാനില്‍ നിന്നാണ് ഇവ വന്നതെന്നും കയറ്റിയയച്ചത് ഇറാനില്‍ നിന്നാണെന്നും തെളിഞ്ഞിരുന്നു. സംഭവത്തില്‍ തമിഴ്‌നാട്ടിലെ ദമ്പതികളെയും അഫ്ഗാന്‍, ഉസ്‌ബെക്കിസ്ഥാന്‍ പൗരന്മാരെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ആകെ എട്ടുപേരാണ് കേസില്‍ അറസ്‌റ്റിലായത്.