യാത്രക്കാരെ ഞെട്ടിച്ച് ട്രെയിനില്‍ വന്‍ കൊള്ളയടി; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

മുംബൈ: മഹാരാഷ്ട്രയില്‍ യാത്രക്കാരെ ഭീതിയിലാഴ്ത്തി ട്രെയിനില്‍ വന്‍ കവര്‍ച്ചാ സംഘം. യാത്രക്കാരെ കൊള്ളയടിച്ച ആക്രമികള്‍ ഒരു യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് മഹാരാഷ്ട്രയിലെ മുംബൈയിലേക്ക് പോയ പുഷ്പക് എക്‌സ്പ്രസിലാണ് സംഭവം. ആക്രമണത്തില്‍ ആറ് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ട്രെയിനില്‍ കവര്‍ച്ച നടത്തിയ എട്ടംഗ സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് ട്രെയിനില്‍ യാത്രക്കാരെ കൊള്ളയടിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തത്.

മഹാരാഷ്ട്രയിലെ ഇഗത്പുരി, കസാറ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം നടന്നത്. ഇഗത്പൂര്‍ സ്റ്റേഷനില്‍ നിന്നും ആയുധങ്ങളുമായി കയറിയ കവര്‍ച്ചാ സംഘം സ്ലീപ്പര്‍ കോച്ചുകളില്‍ ഒന്നില്‍ കയറിപ്പറ്റുകയായിരുന്നു. ട്രെയിന്‍ സ്റ്റേഷന്‍ വിട്ടതോടെ കവര്‍ച്ചാ സഘം കൊള്ളടിക്കല്‍ ആരംഭിക്കുകയായിരുന്നു. അക്രമം ചെറുത്തവരെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ആറ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇതിനിടെയാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്.

തുടര്‍ന്ന് മുംബൈയിലെ കാസറ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയതോടെ യാത്രക്കാര്‍ അലറാം മുഴക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് അറിഞ്ഞ് ഓടിയെത്തിയ റെയില്‍വേ പൊലീസ് ഉടനെ തന്നെ രണ്ട് പ്രതികളെ പിടികൂടി. മറ്റ് രണ്ട് പേരെ ട്രെയിനില്‍ നടത്തിയ തിരിച്ചിലിലാണ് പിടികൂടിയത്. നാല് പേര്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പിടിയിലാവരില്‍ നിന്ന് 34000 രൂപയുടെ കവര്‍ച്ചാ മുതല്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.