ലഖിംപൂര്‍ സന്ദര്‍ശിക്കാൻ രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ച് യുപി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ച് യുപി സര്‍ക്കാര്‍. കര്‍ഷക പ്രതിഷേധത്തിനിടെ ഉണ്ടായ അപകടത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ലഖിംപൂരിലേക്ക് രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് സംഘത്തിന് യുപി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. നിലവില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് സര്‍ക്കാര്‍ വാദം.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് പ്രദേശം സന്ദര്‍ശിക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കത്തയച്ചിരുന്നു. ഇതാണ് യുപി പൊലീസ് നിഷേധിച്ചിരിക്കുന്നത്. അഞ്ചംഗ സംഘം ബുധനാഴ്ച യുപിയിലേക്ക് തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. സച്ചിന്‍ പൈലറ്റ്, ചരണ്‍സിങ്ങ് ചന്നി, ഭൂപേഷ് ബാഗേല്‍, കെ സി വേണുഗോപാല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

നേരത്തെ, ലഖിംപൂര്‍ സന്ദര്‍ശനത്തിന് എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ തടഞ്ഞുവയ്ക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സംഘത്തിന് അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇവര്‍ ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്. പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചില്ലെങ്കില്‍ പഞ്ചാബില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മുന്‍ പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ഷകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുകയും പ്രിയങ്കയെ വിട്ടയയ്ക്കുകയും ചെയ്തില്ലെങ്കില്‍ നാളെ പഞ്ചാബില്‍ നിന്നും യുപിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് സിദ്ദു ട്വീറ്ററിലൂടെ അറിയിച്ചത്.

അതേസമയം ലഖിംപൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ പ്രിയങ്കാ ഗാന്ധിയെ അഭിഭാഷകരെ കാണാന്‍ പോലും അനുവദിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്. കസ്റ്റഡിയിലെടുത്തിട്ട് 38 മണിക്കൂര്‍ കഴിഞ്ഞിട്ടും തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് തയ്യാറായിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. തനിക്ക് ഉത്തരവുകളോ കേസ് സംബന്ധിച്ച രേഖകളോ ലഭിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

‘പതിനൊന്ന് ആളുകളുടെ പേരിനോടൊപ്പം എന്റെ പേരുമുള്ള ഒരു കടലാസിന്റെ ഭാഗം സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഞാന്‍ കണ്ടത്. പതിനൊന്നു പേരില്‍ എട്ടു പേര്‍ എന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. ഒക്ടോബര്‍ നാലിന് വൈകിട്ട് എനിക്ക് വസ്ത്രം കൊണ്ടുവന്നു തന്ന രണ്ട് ആളുകളുടെ പേരും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്.’ പ്രിയങ്ക വ്യക്തമാക്കി.