കാർഷിക നിയമങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: കാർഷിക നിയമങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പൺ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് കാ‍ർഷിക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൻ്റെ നയം പ്രധാനമന്ത്രി വ്യക്തമാക്കിയത്.

എപ്പോൾ വേണെമെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രം ച‍ർച്ചയ്ക്ക് തയ്യാറാണെന്നും നിയമത്തിൻ്റെ ഏതു ഭാ​ഗത്താണ് ഭേദ​ഗതി വേണ്ടതെന്ന് വ്യക്തമാക്കിയാൽ ആ നിലയിൽ ച‍ർച്ച നടത്തുമെന്നും ഇതിനു മുൻപ് നടന്ന ച‍ർച്ചകളിൽ അതേക്കുറിച്ച് വ്യക്തമായ നിർദേശം ഉയർന്നു വന്നിരുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ക‍ർഷകസമരം അനിശ്ചിതമായി തുടരുന്നതാണ് പ്രതിപക്ഷത്തിന് താത്പര്യമെന്നും വിഷയത്തിൽ അനാവശ്യമായി തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ കുറ്റപ്പെടുത്തി.

ഇന്ത്യയിലെ കൊറോണ പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ചും വാക്സീനേഷനിലെ പുരോ​ഗതിയെക്കുറിച്ചും അഭിമുഖത്തിൽ മോദി വാചാലനായി. വാക്സീൻ എന്താണെന്ന് ചിന്തിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് രാജ്യത്ത് വാക്സീനേഷൻ ​ഗവേഷണവും ഉത്പാദനവും തുടങ്ങിയതെന്ന് പ്രധാനമന്ത്രി അഭിമുഖത്തിൽ പറയുന്നു.

എന്നാൽ വാക്സീനേഷനിൽ ഇന്ത്യ നേടിയ കീർത്തി കെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായെന്നും അന്താരാഷ്ട്ര തലത്തിൽ പോലും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ​ഗൂഢാലോചനയുണ്ടായെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ പറയുന്നു.

രണ്ടാം തരം​ഗം നിയന്ത്രിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്ന തരത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായി. ലോകരാജ്യങ്ങളെല്ലാം കൊറോണ പ്രതിസന്ധി നേരിടുന്നു എന്നിരിക്കേ ഇന്ത്യ മാത്രം കൊറോണ പ്രതിരോധത്തിൽ പിന്നോക്കാം പോയെന്ന തരത്തിൽ പ്രതിപക്ഷം സ്ഥാപിക്കാൻ ശ്രമിച്ചെന്നും മോദി പറഞ്ഞു.