രാജ്യത്ത് എല്ലാ സ്ഥലങ്ങളിലും ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കാനാകണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

മുംബൈ: രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ബാങ്ക് ഓഫീസുകൾ ആരംഭിച്ചില്ലെങ്കിലും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ബാങ്കിങ് സേവനങ്ങൾ ഉറപ്പുവരുത്താനാകണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ് സേവനങ്ങൾ ഇല്ലാത്ത മേഖലകൾ കണ്ടുപിടിക്കാൻ കഴിയണം. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ 74ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തിന്റെ വളർന്നുവരുന്ന സാമ്പത്തിക വിനിമയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എസ്ബിഐ പോലുള്ള വലിയ ബാങ്കുൾ ഇനിയും ആവശ്യമാണെന്ന് രാജ്യത്തിന്റെ എല്ലാ സാമ്പത്തിക കേന്ദ്രങ്ങളിലും ഡിജിറ്റൽ ബാങ്കിങ് ഉറപ്പുവരുത്തണമെന്നും ധനമന്ത്രി നിർദേശിച്ചു. രാജ്യത്തിന്റെ ബാങ്കിങ് ശേഷി വർധിപ്പിക്കണം. എസ്.ബി.ഐയുടെ അത്രയും ശേഷിയുള്ള നാലോ അഞ്ചോ ബാങ്കുകൾ എങ്കിലും പുതുതായി വേണമെന്ന് ധനമന്ത്രി പറഞ്ഞു.

പൊതുമേഖല ബാങ്കുകളുടെ സംയോജനം കൂടുതൽ വലിയ ബാങ്കുകൾ സൃഷ്ടിക്കാൻ സഹായകരമായിട്ടുണ്ട്. ബാങ്കുകളുടെ സംയോജനം കൊറോണ വ്യാപനത്തിന്റെ സമയത്തും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ പൂർത്തിയാക്കാൻ സഹായിച്ച പൊതുമേഖലാ ബാങ്കുകളെ ധനമന്ത്രി പ്രശംസിച്ചു.

കൊറോണ വ്യാപനം അവസാനിച്ച ശേഷം ബാങ്കുകൾ അവരുടെ കാഴ്ചപ്പാടുകളിൽ കൃത്യമായ മാറ്റങ്ങൾ വരുത്തിയാവണം പ്രവർത്തിക്കേണ്ടത്. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രീതികളിൽ വലിയ മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദീർഘവീക്ഷണത്തോടെ ചിന്തിക്കാനും അതിനനുസരിച്ച് പ്രവർത്തന രീതികളിലും സാങ്കേതിക വിദ്യകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാനും ബാങ്കുകൾക്ക് കഴിയണം.

ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ നർണായകമായ പുനക്രമീകരണത്തിലൂടെ കടന്നുപോകുകയാണെന്നും മികച്ച സാമ്പത്തിക സേവനങ്ങൾ ഉറപ്പുവരുത്തി ബാങ്കുകൾ അതിന് എല്ലാ പിന്തുണയും നൽകണമെന്നും നിർമലാ സീതാരാമൻ ആവശ്യപ്പെട്ടു.