എഴുത്തുകാരി കമല ഭാസിൻ അന്തരിച്ചു

ന്യൂഡെൽഹി: എഴുത്തുകാരിയും സ്ത്രീസ്വാതന്ത്ര്യവാദിയുമായ കമല ഭാസിൻ(75) അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിക്കായിരുന്നു അന്ത്യം. കുറച്ചു മാസങ്ങൾക്ക് മുമ്പ് കമലയ്ക്ക് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. ആക്ടിവിസ്റ്റ് കവിത ശ്രീവാസ്തവയാണ് കമലയുടെ മരണവാർത്ത പങ്കുവെച്ചത്.

1946 ഏപ്രിൽ 24നാണ് കമലയുടെ ജനനം. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയിരുന്ന കമലയുടെ രചനകളും ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുളളതായിരുന്നു. ഗ്രാമത്തിൽ ജനിച്ചുവളർന്നതിനാൽ ഇന്ത്യൻ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് കമലയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ‘ക്യോംകി മേ ലഡ്കീ ഹും’ എന്ന കമലയുടെ കവിത വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2002-ലാണ് ഫെമിനിസ്ററ് നെറ്റ്വർക്കായ സംഗത് കമല സ്ഥാപിക്കുന്നത്.

കമല ഭാസിന് ആദരാഞ്ജലികൾ അർപ്പിച്ച് ശശി തരൂരും ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘സ്ത്രീശാക്തീകരണത്തിന്റെ ശബ്ദം, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ നായിക, മരണമില്ലാത്ത കവി, പ്രചോദനമേകുന്ന കമല ഭാസിന് വിട’ തരൂർ കുറിച്ചു. കമലയുടെ രചനകൾ മുപ്പതോളം ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്.