രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന; രോഗബാധിതര്‍31,923; മരണം 282

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ ഇന്നും മുപ്പതിനായിരത്തിന് മുകളില്‍ തന്നെ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി 31,923 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാലും രോഗികളുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ദ്ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,35,63,421 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇന്നലെ 15,27,443 പരിശോധന നടത്തിയിരിക്കുന്നത്. 55.83 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്. പുതിയതായി 282 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ആകെകൊറോണ മരണസംഖ്യ 4,46,050 ആയി ഉയര്‍ന്നു. 282 കൊറോണ മരണങ്ങളില്‍ 142 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കൊറോണ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.77 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,990 പേര്‍ കൊറോണ മുക്തരായി. ഇതോടെ 3,28,15,731 പേര്‍ ഇതുവരെ കൊറോണ മുക്തി നേടി.

വിവിധ സംസ്ഥാനങ്ങളിലായി 3,01,640 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവ കേസുകളില്‍ നേരിയ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 187 ദിവസത്തിന് ശേഷമാണ് സജീവ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.

24 മണിക്കൂറിനുള്ളില്‍ 71,38,205 പേര്‍ക്ക് കൂടി കൊവിഡ് വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 83,39,90,049 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.