ഭിന്നശേഷിക്കാർക്ക് വീടുകളിലെത്തി വാക്സിൻ നൽകും; കൊറോണ രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: കൊറോണ രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഭിന്നശേഷിക്കാർക്ക് വീടുകളിലെത്തി വാക്സിൻ നൽകും. രാജ്യത്തെ ആകെ കൊറോണ രോഗികളിൽ 53 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഭിന്നശേഷിക്കാർക്ക് വീടുകളിലെത്തി വാക്സിൻ നൽകാൻ തീരുമാനിച്ചതിലൂടെ രാജ്യത്തെ വാക്സിൻ യജ്ഞത്തിൽ നിർണായകമായ മാറ്റമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വരുത്തിയിരിക്കുന്നത്. വാക്സിൻ യജ്ഞം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിനുള്ള മാർഗനിർദേശം കേന്ദ്രം നേരത്തെ പുറപ്പെടുവിച്ചിരുന്നു.

കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറെടുപ്പുകൾ പൂർത്തിയാകുന്ന നിലക്ക് കുത്തിവെപ്പ് ആരംഭിക്കാനാണ് ഇപ്പോൾ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. പ്രായമായവർക്കും ഒപ്പംതന്നെ ഭിന്നശേഷിക്കാർക്കും വാക്സിനേഷൻ വീടുകളിൽ നടത്തിക്കൂടെ എന്ന് വിവിധ ഹൈക്കോടതികൾ സർക്കാരിനോട് ആരാഞ്ഞിരുന്നു.

നിലവിലെ സാഹചര്യത്തിൽ വാക്സിൻ ഉത്പാദനം വർധിച്ചതാണ് സർക്കാരിന്റെ ഈ നയം മാറ്റത്തിന് കാരണം. അടുത്തമാസം ആദ്യത്തോട് കൂടെ തന്നെ ഭിന്നശേഷിക്കാർക്ക് വീടുകളിൽ വാക്സിനേഷൻ യജ്ഞം ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. ഇതുവരെ പ്രായപൂർത്തിയാവരിൽ 66 ശതമാനം പേർ ഒറ്റ ഡോസും 23 ശതമാനം പേർ സമ്പൂർണ വാക്സിനേഷനും പൂർത്തിയാക്കിയിട്ടുണ്ട്.

അതേസയം രാജ്യത്തെ ആകെ രോഗികളിൽ 53 ശതമാനവും കേരളത്തിലാണ്. ടി.പി.ആർ പത്തിന് മുകളിലുള്ള 33 ജില്ലകളിൽ 13 ജില്ലകളും കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഉത്സവകാലം മുൻനിർത്തി സംസ്ഥാനങ്ങൾക്ക് കർശന മാർഗനിർദേശങ്ങളും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. കണ്ടെയിൻമെന്റ് സോണുകളിലും ടി.പി.ആർ അഞ്ചിന് മുകളിലുള്ള ജില്ലകളിലും കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ ആഘോഷങ്ങൾക്ക് അനുമതി നൽകാവു എന്നാണ് നിർദേശം.