സജീവ രോഗികളുടെ എണ്ണത്തില്‍ കുറവ്; 24മണിക്കൂറിനിടെ 26,964 കൊറോണ ബാധിതര്‍; മരണം 383

ന്യൂഡെല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി 26,964 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും രോഗികളുടെ എണ്ണത്തില്‍ 3.2 ശതമാനം വര്‍ദ്ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,35,31,498 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 15,92,395 പരിശോധന നടത്തിയിരിക്കുന്നത്. 55.67 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.

രാജ്യത്ത് പുതിയതായി 383 കൊറോണ മരണങ്ങളഉം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,45,768 ആയി ഉയര്‍ന്നു. 383 കൊറോണ മരണങ്ങളില്‍ 214 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കൊറോണ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.77 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,167 പേര്‍ കൊറോണയില്‍ നിന്നും മുക്തി നേടി. ഇതോടെ 3,27,83,741 പേരാണ് ഇതുവരെ കൊറോണ മുക്തരായത്.

വിവിധ സംസ്ഥാനങ്ങളിലായി 3,01,989 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവ കേസുകളില്‍ നേരിയ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 186 ദിവസത്തിന് ശേഷമാണ് സജീവ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.

24 മണിക്കൂറിനുള്ളില്‍ 75,57,529 പേര്‍ക്ക് കൂടി കൊറോണ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 82,65,15,754 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.