കുട്ടികളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ജാഗ്രത വേണം; വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ സർക്കാരുകൾ തീരുമാനം എടുക്കട്ടെയെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനം സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

കുട്ടികളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ജാഗ്രത വേണം. ഗുരുതര കൊറോണ സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്. സ്കൂളുകൾ തുറക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശിച്ച കോടതി, കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊറോണ സാഹചര്യങ്ങൾ കാണുന്നില്ലേയെന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. ഡെൽഹിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയാണ് സ്കൂൾ തുറക്കുന്നതിൽ നിർദ്ദേശം നൽകണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചത്.