ബിസിനസിന്റെ മറവിൽ ബിനീഷ് ലഹരികടത്തിന് സാമ്പത്തിക ഇടപാട് നടത്തി; അക്കൗണ്ടിലെത്തിയത് അനധികൃത പണം, ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ബംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലഹരിയിടപാടിലെ ലാഭത്തുകയാണ് ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്നതെന്ന് ഇഡി കോടതിയെ അറിയിച്ചു. ലഹരി കടത്തിനായി ബിനീഷ് സാമ്പത്തിക ഇടപാടുകള്‍ നടത്തി. ലഹരികടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ പങ്കാളിയാണെന്നും ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയില്‍ വാദിച്ചു.

മുഹമ്മദ് അനൂപും ബിനീഷും ലഹരികടത്തിനായി സാമ്പത്തിക ഇടപാടുകള്‍ നടത്തി. ബിനിഷിന്റെ ഡ്രൈവറുടെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. ഡ്രൈവര്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് സംശയകരമാണ്. ദുബായ് , ബംഗളുരു എന്നിവടങ്ങളില്‍ ബിനീഷും അനൂപും നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇഡി വാദിച്ചു.

എന്‍.സി.ബി കസ്റ്റഡിയിലുള്ള സുഹാസ് കൃഷ്ണഗൗഡ, സൊനാറ്റ ലോഗോ എന്നിവര്‍ ബിനീഷിന്റെ ലഹരി ഇടപാടിലെ പങ്ക് സ്ഥിരീകരിക്കുന്നുണ്ട്’. മുഹമ്മദ് അനൂപും ബിനീഷും ലഹരി ഇടപാട് നടത്തിയതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ഇ.ഡി വാദിച്ചു. പച്ചക്കറി, മത്സ്യ കച്ചവടം നടത്തിയെന്നാണ് ബിനീഷ് നേരത്തെ അറിയിച്ചത്.

പച്ചക്കറി കച്ചവടം കൊണ്ട് ആറു കോടി അക്കൗണ്ടില്‍ എത്തുമോ? ഇല്ലാത്ത ന്യായങ്ങളും രേഖകളും സൃഷ്ടിക്കുകയാണ് ബിനീഷ്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി കര്‍ണാടക ഹൈക്കോടതിയില്‍ വാദിച്ചു. കേസ് 23 ന് വീണ്ടും പരിഗണിക്കും.