ഉത്തർപ്രദേശ് മുൻ മന്ത്രി ആത്മാറാം തോമർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

ലഖ്നോ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ ആത്മാറാം തോമർ ദുരൂഹസാഹചര്യത്തിൽ വസതിയിൽ മരിച്ച നിലയിൽ. യുപി ഭാഗ്പത്തിലെ വസതിയിലാണ് വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ തൂവാല പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൂടാതെ ഇദ്ദേഹത്തിന്‍റെ ഫോണും കാറും കാണാതായിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൊലപാതക കേസ് രജിസ്റ്റർ ചെയ്ത്  അന്വേഷണം ആരംഭിച്ചു.

ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തും. തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. 

വെള്ളിയാഴ്ച രാവിലെ ഡ്രൈവർ വിജയ് വീട്ടിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ ബലമായി തുറന്ന് അകത്തുകയറി നോക്കിയപ്പോൾ തോമറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ഇയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങളാരും വീട്ടിലുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.