ഡെൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്നത് യാത്രക്കാരുടെ ലഗേജുകളില്ലാതെ

ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം പറന്നുയർന്നത് യാത്രക്കാരുടെ ലഗേജുകളില്ലാതെ. ഡെൽഹിയിൽ നിന്ന് ചിക്കാഗോയിലേക്ക് യാത്രചെയ്ത വിമാനത്തിനാണ് ഈ അബദ്ധം പിണഞ്ഞത്. സംഭവം അറിഞ്ഞയുടൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എയർലൈൻസിനോട് അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് എയർ ഇന്ത്യ വ്യോമയാന മന്ത്രിക്ക് നൽകി. ബാഗുകൾ ഉടനടി യാത്രക്കാരുടെ കൈവശമെത്തിക്കാനുളള നടപടികൾ ആരംഭിച്ചതായും എയർ ഇന്ത്യ അറിയിച്ചു.

എത്രയും പെട്ടന്ന് ബാഗുകൾ എത്തിക്കാനുള്ള നടപടികൾ എടുക്കണമെന്ന് വിമാനത്തിലെ യാത്രക്കാരനായ വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു. കോളേജിലെ പ്രധാനപ്പെട്ട രേഖകളും വസ്ത്രങ്ങളുമുൾപ്പടെ സൂക്ഷിച്ച ബാഗാണ് നഷ്ട്ടപ്പെട്ടതെന്നും ഇയാൾ പരാതിയിൽ ചൂണ്ടിക്കാട്ടി.

കൊറോണയുടെ പശ്ചാത്തലത്തിൽ യാത്രക്കാർ ബാഗുകൾ കൊണ്ടുപോകുന്നതിൽ നിരവധി നിയന്ത്രണങ്ങൾ നിലവിലുണ്ട്. യാത്രക്കാരുടെ കൈവശമുള്ള ഹാൻഡ് ബാഗുകളിൽ വളരെ കുറഞ്ഞ അളവിലേ സാധനങ്ങൾ സൂക്ഷിക്കാൻ അനുവദിക്കുകയുള്ളു. ഇത് കാരണം യാത്രക്കാരുടെ മറ്റ് ആവശ്യസാധനങ്ങൾ ലഗേജുകളിൽ സൂക്ഷിക്കുകയാണ് പതിവ്. ഈ കാരണം കൊണ്ട് ലഗേജുകൾ നഷ്ടപ്പെട്ടവർ ഏറെ ബുദ്ധിമുട്ടിയിരിക്കുകയാണ്.