അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെ കശ്മീരില്‍ ഭീകരാക്രമണങ്ങൾ വർധിക്കുന്നു

ന്യൂഡെല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങളില്‍ വര്‍ധനയെന്ന് സുരക്ഷാ ഏജന്‍സികള്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെ ഭീകരവാദികളുടെ ആറ് സംഘങ്ങള്‍ കശ്മീര്‍ താഴ്‌വരയിലേക്ക് നുഴഞ്ഞ് കയറിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഭീകര സംഘങ്ങള്‍ എത്തിയിട്ടുള്ളതെന്നാണ് വിവരം.

ജമ്മു കശ്മീരില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് പുറമെ 25 മുതല്‍ 30 വരെ ഭീകരരാണ് പുതുതായി എത്തിയിട്ടുള്ളത്. ജമ്മു കശ്മീരിലെ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജമ്മു കശ്മീരില്‍ നിന്ന് 60 ഓളം യുവാക്കളെ ഏതാനും മാസങ്ങള്‍ക്കിടെ കാണാതായ സംഭവം സുരക്ഷാ ഏജന്‍സികള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇവരെ കാണാനില്ല എന്ന കാര്യം ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നിയന്ത്രണ രേഖയിലെ ക്യാമ്പുകളില്‍ എന്തിനും തയ്യാറായ 300 ഓളം ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് രഹസ്യ വിവരം. താലിബാന്‍ തീവ്രവാദികള്‍ക്കൊപ്പം ഭീകര പ്രവര്‍ത്തനം നടത്താനായി അഫ്ഗാനില്‍ പോയശേഷം പാക് അധീന കശ്മീരില്‍ തിരിച്ചെത്തിയ യുവാക്കള്‍ക്ക് സ്വീകരണം നല്‍കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇ സാമൂഹ്യ മാധ്യമങ്ങളിലെ ജത്തരം പോസ്റ്റുകളെല്ലാം സുരക്ഷാ ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്.