സര്‍ക്കാര്‍ വില്‍പ്പനയില്‍ മുഴുകിയിരിക്കുകയാണ്; നിങ്ങള്‍ സ്വയം രക്ഷിക്കു; കേന്ദ്രത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ജനങ്ങള്‍ സ്വയം രക്ഷിക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കൊറോണ പ്രതിരോധത്തിലെ പാളിച്ചകളെ പരാമര്‍ശിച്ച രാഹുല്‍ ഗാന്ധി പുതിയ ധനസമ്പാദന പൈപ്പ്‌ലൈനിനെതിരെ പരോക്ഷ വിമര്‍ശനമുന്നയിക്കുകയായിരുന്നു.’മൂന്നാം തരംഗം നേരിടാന്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കേണ്ട സമയമാണിത്. എന്നാല്‍, നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വില്‍പനയുടെ തിരക്കിലാണ്,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇതിന് മുന്‍പും കൊറോണയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി ചൂണ്ടികാട്ടി രാഹുല്‍ രംഗത്തെത്തിയിരുന്നു.വാക്സിന്‍ ക്ഷാമം ഉള്‍പ്പടെയുള്ള വിഷയങ്ങളിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിലും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമുണ്ടായിരുന്നു. അടുത്ത നാല് വര്‍ഷം കൊണ്ട് സര്‍ക്കാറിന്റെ കീഴിലുള്ള ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വില്‍ക്കാനുള്ള തീരുമാനത്തിനെതിരേയും രാഹുല്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന് താല്‍പര്യമുള്ള വ്യവസായികള്‍ക്കായി സര്‍ക്കാറിന്റെ സ്വത്തുക്കള്‍ വീതിച്ചു നല്‍കുകയാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നത്. നീതി ആയോഗ് തയ്യാറാക്കിയ കൈമാറ്റ നടപടിക്രമത്തില്‍ രാജ്യത്തെ റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനാണ് തീരുമാനം.