ഇന്ത്യയിലെ പ്രതിദിന കൊറോണ രോഗബാധിതരിൽ 75 ശതമാനവും കേരളത്തിൽ; ആകെ 46,164 രോഗികള്‍; മരണം 607

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രതിദിന കൊറോണ കേസുകള്‍ ഉയര്‍ന്നു. രാജ്യത്തെ പുതിയ കൊറോണ രോഗബാധിതരിൽ 75 ശതമാനവും കേരളത്തിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 46,164 കേസുകളാണ്.
ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,25,58,530 കോടി ആയി ഉയര്‍ന്നു.

607 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊറോണ മരണ സംഖ്യ 4,36,365 ആയി. 607 കൊറോണ മരണങ്ങളില്‍ 215 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 19,972 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

രാജ്യത്ത് കൊറോണ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,159 പേര്‍രോഗ മുക്തി നേടി. ഇതോടെ 3,17,88,440 പേരാണാ ഇതുവരെ രോഗമുക്തരായത്.

വിവിധ സംസ്ഥാനങ്ങളിലായി 3,33,725 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 80,40,407 പേര്‍ക്ക് കൂടി കൊറോണ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 60,38,46,475 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം രാജ്യത്ത് ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം തുടരുകയാണ്. ഓണത്തിന് പിന്നാലെ വന്‍ തോതിലാണ് കേസുകള്‍ ഉയര്‍ന്നിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ദിനം പ്രതിയുള്ള കേസുകള്‍ കുറഞ്ഞതോടെ കൂടുതല്‍ ഇളവുകളിലേക്ക് കടക്കുക്കുമ്പോള്‍ കേരളത്തില്‍ രോഗികളുടെ എണ്ണം ഉയരുന്നതില്‍ കടുത്ത ആശങ്കയാണ് ഉയരുന്നത്.

ആരോഗ്യവകുപ്പ് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ശതമാനമാണ് ഇന്നലെ ഇത് 18.04 ശതമാനമായിരുന്നു. ഇന്നലെ 31,445 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.