മൈസൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

ബെംഗളൂരു: മൈസൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ അക്രമികള്‍ മര്‍ദിച്ച് അവശനാക്കി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയാണ്‌ പെണ്‍കുട്ടി. സംഭവം നടന്നത് ചൊവ്വാഴ്ചയാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തത് ബുധനാഴ്ചയാണ്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചാമുണ്ഡി ഹില്‍സില്‍നിന്ന് മടങ്ങുകയായിരുന്നു പെണ്‍കുട്ടിയും യുവാവും. ഈ സമയം ഒരുസംഘം ഇവരെ വളയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇവര്‍ പണം നല്‍കാന്‍ വിസമ്മതിച്ചു. ഇതിനു പിന്നാലെ സംഘത്തിലെ രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

മറ്റുള്ളവര്‍ ആണ്‍സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. അക്രമികള്‍ ഇപ്പോഴും ഒളിവിലാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെയും യുവാവിന്റെയും നില മെച്ചപ്പെട്ടുവരുന്നതായും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൈസൂരു പോലീസ് കമ്മിഷണര്‍ ഡോ. ചന്ദ്രഗുപ്ത സംഭവസ്ഥലം സന്ദര്‍ശിച്ചു.

കേസ് അന്വേഷണത്തിന് വിവിധ സംഘങ്ങള്‍ രൂപവത്കരിക്കുകയും ചെയ്തു. പ്രതികളെ പിടികൂടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കര്‍ണാടക ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ഡെല്‍ഹിയില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.