ബാല്‍ക്കണിയില്‍ കുടുങ്ങിയ പട്ടിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 12 വയസുകാരി ബഹുനില കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

ലക്‌നൗ: ബാല്‍ക്കണിയില്‍ കുടുങ്ങിയ പട്ടിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, 12 വയസുകാരി ഒന്‍പതാം നിലയില്‍ നിന്ന് വീണുമരിച്ചു. പട്ടിക്കുട്ടിക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഉച്ചയോടെയാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ജ്യോത്സനയാണ് മരിച്ചത്. ഫ്‌ലാറ്റിന്റെ ഒന്‍പതാം നിലയില്‍ വീട്ടിനകത്ത് പട്ടിക്കുട്ടിക്കൊപ്പം കളിക്കുകയായിരുന്നു പെണ്‍കുട്ടി. അതിനിടെ ബാല്‍ക്കണിയിലെ വലയില്‍ പട്ടിക്കുട്ടി കുടുങ്ങി.

വലയില്‍ നിന്ന് പട്ടിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പെണ്‍കുട്ടി താഴേക്ക് വീഴുകയായിരുന്നു. പട്ടിക്കുട്ടിക്കൊപ്പം ബാല്‍ക്കണിയില്‍ നിന്നാണ് 12കാരി താഴേക്ക് വീണത്. കുട്ടി വീഴുന്ന ശബ്ദം കേട്ട് അമ്മ ഓടിയെത്തിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

കെട്ടിടത്തിന്റെ താഴെ രക്തത്തില്‍ കുളിച്ച് കിടന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഈസമയത്ത് കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. വീഴ്ചയില്‍ പട്ടിക്കുട്ടിയും ചത്തു.