ഇന്ത്യയുടെ വ്യോമ പ്രതിരോധത്തിന് കരുത്ത് പകരാന്‍ എസ്400 മിസൈലും; പുതിയ വ്യോമപ്രതിരോധ സംവിധാനം ഈ വര്‍ഷം തന്നെ കൈമാറുമെന്ന് റഷ്യ

ന്യൂഡെല്‍ഹി: റഷ്യന്‍ നിര്‍മ്മിത അത്യാധുനിക എസ്400 മിസൈല്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ. നിലവില്‍ ചൈനയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും ആയുധ ശേഖരത്തിലുള്ള ഈ മിസൈല്‍ പ്രതിരോധ സംവിധാനം ഇതാദ്യമായാണ് ഇന്ത്യയ്ക്ക് ലഭിക്കുന്നത്.

എയര്‍ ആന്റ് സ്‌പേസ് ഡിഫന്‍സ് മേഖലയുടെ ചുമതലയുള്ള റഷ്യന്‍ ഏജന്‍സി അല്‍മാസ് – ആന്റേയുടെ സിഇഓ വ്യാചെസ്ലാവ് സിക്കാലിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കരാര്‍ പകാരം 2021 അവസാനം എസ്400 മിസൈല്‍ സംവിധാനം ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ധാരണ. നിശ്ചിത സമയത്ത് തന്നെ നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സൈനിക സാങ്കേതിക ഫോറത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ മിസൈല്‍ സംവിധാനം ഉപയോഗിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കി വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഫ്രഞ്ച് കമ്പനിയായ ദസോയുടെ റഫാല്‍ വിമാനങ്ങള്‍ എത്തുന്നതിനു പിന്നാലെയാണ് ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ വിദേശ നിര്‍മിത ആയുധങ്ങള്‍ ലഭിക്കുന്നത്.

യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ മിസൈല്‍ സംവിധാനം നിശ്ചയിച്ചതിലും വേഗത്തില്‍ കൈമാറാന്‍ ശ്രമിക്കണമെന്ന് ഇന്ത്യ റഷ്യയോടു ആവശ്യപ്പെട്ടിരുന്നു. പാക്, ചൈനീസ് അതിര്‍ത്തികളിലായിരിക്കും ഈ മിസൈലുകള്‍ സ്ഥാപിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

2018ല്‍ നാല്‍പതിനായിരം കോടി രൂപയുടെ കരാറാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടിട്ടുള്ളത്. ചൈനയ്ക്കും ഇതേ ആയുധം തന്നെ കൈവശമുണ്ടെന്നിരിക്കേ, അതിവേഗം സമാനമായ കരുത്ത് ആര്‍ജിക്കുക എന്നത് പ്രതിരോധത്തില്‍ നിര്‍ണായകമാണ്.

ഇതിനോടകം തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ ബാച്ച് പരിശീലനം പൂര്‍തതിയാക്കിയിട്ടുണ്ടെന്നും രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നുകൊണ്ടിരിക്കുകയാണെന്നും റഷ്യന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം, എത്ര ഇന്ത്യന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.