രാജ്യതലസ്ഥാനത്ത് വീണ്ടും ക്രൂരത; ഓടുന്ന കാറില്‍ 35കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തുനിന്ന് വീണ്ടും ക്രൂരതയുടെ വാര്‍ത്ത. ഓടുന്ന കാറില്‍വച്ച്‌ 35കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഡെല്‍ഹി ശാസ്ത്രി നഗറിലാണ് സംഭവം. കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കുറ്റക്കാര്‍ശക്കതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (ഡി) (കൂട്ട ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരം 35 കാരിയെ രണ്ടുപേര്‍ ഓടുന്ന കാറില്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ രോഹിതിൻ്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രോഹിതിനെയും കൂട്ടാളിയായ നിതിനെയും പോലീസ് കണ്ടെത്തിയത്.

ഇരയും പ്രതികളും നോയിഡയില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. രോഹിതും നിതിനും വളരെക്കാലമായി സുഹൃത്തുക്കളായിരുന്നു. ജോലി സംഘടിപ്പിച്ച്‌ നല്‍കാമെന്ന് പറഞ്ഞാണ് യുവതിയെ രോഹിത് ഡെല്‍ഹിയിലേക്ക് കൊണ്ടുവന്നത്. നിതിനും അന്ന് അവരെ അനുഗമിച്ചിരുന്നു. കാറും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.