എടിഎമ്മിൽ പണമില്ലെങ്കിൽ പിഴ; ഞെട്ടലിൽ ബാങ്കുകൾ; തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യം

ന്യൂഡെൽഹി: എടിഎമ്മുകളിൽ പണമില്ലെങ്കിൽ പിഴയടക്കേണ്ടി വരുമെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദ്ദേശിച്ചത് വിപണിയിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു തീരുമാനം ബാങ്കുകളോ എടിഎം സംഘടനകളോ പ്രതീക്ഷിച്ചിരുന്നില്ല. തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്കിനെ സമീപിച്ചിരിക്കുകയാണ് ഇവർ.

കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രിയാണ് ശക്തമായ എതിർപ്പ് ഉന്നയിച്ചിരിക്കുന്നത്. ഒരു മാസത്തിൽ ഒരു എടിഎമ്മിൽ 10 മണിക്കൂറിലധികം സമയം കാശില്ലാതെ വന്നാൽ 10,000 രൂപ പിഴ അടക്കേണ്ടി വരും എന്നാണ് റിസർവ് ബാങ്ക് ഉത്തരവിട്ടത്. ഉപഭോക്താക്കളെ സംബന്ധിച്ച് വളരെ ആശ്വാസകരമായ തീരുമാനമായിരുന്നു റിസർവ് ബാങ്കിന്റേത്.

ഒക്ടോബർ ഒന്നുമുതൽ പുതിയ തീരുമാനം നിലവിൽ വരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ അറിയിപ്പ്. പലപ്പോഴും എടിഎമ്മിൽ കാശില്ലാതെ വരുന്നത് ഉപഭോക്താക്കളെ വലയ്ക്കാറുണ്ട്. ഇത്തരം പരാതികൾ നിരന്തരം എത്തിയതോടെയാണ് റിസർവ് ബാങ്ക് ഈ കാര്യത്തിൽ ഒരു ഉത്തരവിട്ടത്. ബാങ്കുകൾക്ക് മുകളിൽ റിസർവ് ബാങ്ക് ഉത്തരവിലൂടെ കടുത്ത സമ്മർദ്ദം തന്നെ ഏൽപ്പിച്ചിട്ടുണ്ട്.

ഉത്തരവ് പാലിച്ചില്ല എങ്കിൽ ബാങ്കുകൾക്ക് ഭാവിയിൽ അത് കൂടുതൽ തലവേദനയാകും. അതിനാൽ തന്നെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രീസിന്റെ തീരുമാനം. തീരുമാനം പ്രതിസസന്ധിയാകുമെന്ന് ബാങ്കുകളും ആർബിഐയെ അറിയിച്ചതായാണ് വിവരം.