ഇന്ത്യയിൽ കൊറോണ രോഗികൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 44,643 കൊറോണ ബാധിതര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് വീണ്ടും കൊറോണ കേസുകള്‍ ഉയരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 44,643 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് 31.86 ദശലക്ഷം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

4,14,159 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. കഴിഞ്ഞദിവസം 41,096 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,10,15,844 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 464 മരണമാണ് കൊറോണ മൂലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണങ്ങള്‍ 4,26,754 ആയി ഉയര്‍ന്നു. ഇതുവരെ 49,53,27,595 വാക്‌സിനേഷനാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്.

രാജ്യത്ത് കൊറോണ പരിശോധന കഴിഞ്ഞദിവസങ്ങളില്‍ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,40,287 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 47,65,33,650 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.

അതേസമയം കേരളത്തിലെ കൊറോണ കേസുകളില്‍ ആശങ്ക ഒഴിയുന്നില്ല. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും സംസ്ഥാനത്ത് നിന്നാണ്. ശനിയാഴ്ച 22,040 പേര്‍ക്കാണ് കൊറോണ ബാധിച്ചത്.
117 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.