കാന്റീനില്‍ കച്ചവടം കുറഞ്ഞു; സമീപത്ത് ചായക്കച്ചവടം നടത്തുന്ന യുവതിയുടെ മൂക്ക് മുറിച്ച് കാൻ്റീൻ ഉടമ

കാണ്‍പൂർ: കാന്റീനില്‍ കച്ചവടം കുറഞ്ഞതിലുള്ള ദേഷ്യത്തില്‍ കടയുടമ യുവതിയുടെ മൂക്ക് മുറിച്ചെടുത്തു. തൊട്ടടുത്ത് ചായക്കച്ചവടം നടത്തിയ രേഖയുടെ മൂക്കാണ് മുറിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ഈ ക്രൂരത അരങ്ങേറിയത്.

കല്യാണ്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആശുപത്രി പരിസരത്ത് കാന്റീന്‍ നടത്തുന്ന വിനോദ് എന്നയാളാണ് യുവതിയെ അക്രമിച്ചത്. അക്രമത്തിന് ശേഷവും വിനോദ് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ചായക്കട ഒഴിവാക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം വഴക്കിട്ട ഇയാള്‍ യുവതിയെ തള്ളിത്താഴെയിട്ട് മൂര്‍ച്ചയേറിയ കത്തികൊണ്ട് മൂക്ക് മുറിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.