അനധികൃതമായി രാജ്യത്തേക്ക് എത്തിയ 15 റോഹിങ്ക്യൻ കുടിയേറ്റക്കാരെ പിടികൂടി

ദിസ്പൂർ: അനധികൃതമായി രാജ്യത്തേക്ക് എത്തിയ 15 റോഹിങ്ക്യൻ കുടിയേറ്റക്കാരെ ബദർപൂർ റെയിൽവേ സ്റ്റേഷനിൽ പിടികൂടി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതാണെന്ന് കണ്ടെത്തിയത്.

അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സാണ് ഇവരെ പിടികൂടിയത്. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെയുള്ള 15 പേരുടെ സംഘമാണ് പിടിയിലായത്.

ഒമ്പത് മൊബൈൽ ഫോണുകളും, 50000 രൂപയും ,ഐക്യരാഷ്ട്ര സഭയുടെ ഹയർ കമ്മീഷൻ അനുവദിച്ച ഐഡി കാർഡുമാണ് പിടിയിലായവരുടെ പക്കൽ ഉണ്ടായിരുന്നത്. ഉത്തർപ്രദേശിലെ അലിഗറിലാണ് ഇവർ താമസിച്ചിരുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിലിഗുരിയിലേക്ക് വന്ന ഇവർ ഒരു പാസഞ്ചർ ട്രെയിനിലാണ് ബദർപൂരിലെത്തിയത്. സിൽച്ചാൽ-അഗർത്തല പാസർഞ്ചർ ട്രെയിനിൽ അഗർത്തലയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഘം ആർപിഎഫിന്റെ പിടിയിലായത്.