എയർ ഇന്ത്യയുടെ സമ്പൂർണ്ണ സ്വകാര്യവത്കരണ നടപടികൾ വേഗത്തിൽ നടപ്പാക്കും: കേന്ദ്രം

ന്യൂഡെൽഹി: എയർ ഇന്ത്യയുടെ സമ്പൂർണ്ണ സ്വകാര്യവത്കരണ നടപടികൾ എത്രയും വേഗം നടപ്പാക്കുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി വിജയ് കുമാർ സിംങ് പാർലമെന്റിൽ അറിയിച്ചു. സെപ്തംബർ 15ഓടെ ഓഹരി ലേലം പൂർത്തിയാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ.

എയർ ഇന്ത്യയുടേയും എയർ ഇന്ത്യ എക്സ്പ്രസിന്റേയും നൂറ് ശതമാനം ഓഹരികളും സംയുക്ത സംരഭമായ എഐഎസ്എടിഎസിന്റെ 50 ശതമാനം ഓഹരികളുമാണ് വിൽക്കുക. ഓഹരി വിൽപ്പന ആകർഷകമാക്കാൻ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട 16 വസ്തുക്കളുടെ കരുതൽ വിലയിൽ 10 ശതമാനം ഇളവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവയുടെ ലേലം നേരത്തെ പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. കോൺഗ്രസ് എംപി മനീഷ് തിവാരിയും തൃണമൂൽ എംപി മിമി ചക്രബർത്തിയുടേയും ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് പാർലെമെന്റിൽ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എയർ ഇന്ത്യ 60,000 കോടി രൂപ കടത്തിലാണെന്നും ഓഹരി വിറ്റഴിച്ചില്ലെങ്കിൽ അടച്ചുപൂട്ടുകയല്ലാതെ മറ്റുമാർഗ്ഗങ്ങൾ ഇല്ലെന്നും കഴിഞ്ഞ മാർച്ചിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചിരുന്നു. മെയ് ജൂൺ മാസത്തിൽ സ്വകാര്യവത്കരണം പൂർത്തിയാക്കാൻ ആലോചിച്ചിരുന്നെങ്കിലും കൊറോണ പ്രതിസന്ധികാരണം നീണ്ടു പോവുകയായിരുന്നു.

എയർ ഇന്ത്യ ജീവനക്കാർക്കായി കൊറോണ കാലത്ത് നൽകിയ ആനൂകൂല്യങ്ങളെ കുറിച്ചും മന്ത്രി സഭയിൽ വിശദീകരിച്ചു. കൊറോണ സ്ഥിരീകരിച്ചവർക്ക് 17 ദിവസം വേതനത്തോട് കൂടിയ അവധിയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ ധനസഹായവും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.