പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ 23കാരി കൊലപ്പെടുത്തി; സ്വയംരക്ഷയെ കരുതി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച് പൊലീസ്

ചെന്നൈ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ഇരുപത്തിമൂന്നുകാരി കൊലപ്പെടുത്തി. തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരിലാണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ യുവതി സ്വയരക്ഷക്കായിയാണ് യുവാവിനെ കൊലപ്പെടുത്തിയത്. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാല്‍ യുവതിയെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

ജോലി കഴിഞ്ഞു മടങ്ങി വരികയായിരുന്ന യുവതിയെ ആളൊഴിഞ്ഞ ഇടത്തേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു യുവാവ് ശ്രമിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാളെ യുവതി തള്ളിമാറ്റി. മറിഞ്ഞു വീണ യുവാവ് അടുത്തുണ്ടായിരുന്ന പാറയില്‍ തലയിടിച്ചു വീണു. സംഭവ സ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചുവെന്ന് കരുതപ്പെടുന്നു.

മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ യുവതി സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ യുവതി ആത്മരക്ഷയ്ക്കായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ.

ഇക്കാര്യം ചൂണ്ടിക്കാട്ടിയ തിരുവള്ളൂര്‍ പൊലീസ് ഐപിസിയുടെ 100-ാം വകുപ്പ് പ്രകാരം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ചില പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.