റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ; ഇന്ത്യയിലെ അദ്യ ധാന്യ എടിഎം ഹരിയാനയിലെ ഗുരുഗ്രാമിൽ

ചണ്ഡിഗഡ്: രാജ്യത്ത് ധാന്യവും ഇനി എടിഎം വഴി ലഭിക്കും. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഇന്ത്യയിലെ ആദ്യ ധാന്യ എടിഎം സംവിധാനം ആരംഭിച്ചത്. ഗുരുഗ്രാമിലെ ഫാറൂഖ് നഗറിലാണ് എടിഎം മെഷീൻ സ്ഥാപിച്ചിട്ടുള്ളത്.

വളരെ വേഗത്തിലും സുതാര്യമായും ധാന്യം വിതരണം ചെയ്യുക ലക്ഷ്യമിട്ടാണ് സർക്കാർ ധാന്യ എടിഎമ്മിന് തുടക്കം കുറിച്ചതെന്ന് ഭക്ഷ്യവകുപ്പിന്റെ ചുമതല വഹിക്കുന്ന ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.

റേഷൻകാർഡ് ഉള്ള ഗുണഭോക്താക്കൾക്ക് എടിഎമ്മിലൂടെ ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. സാധാരണ എടിഎം പോലെയാണ് ധാന്യ എടിഎമ്മിൻ്റെ പ്രവർത്തനവും. അഞ്ചു മുതൽ ഏഴു കിലോ ധാന്യം വരെ മെഷീന് വിതരണം ചെയ്യാനാകും. ഓട്ടോമാറ്റിക് മെഷീനിൽ ബയോമെട്രിക് സംവിധാനവും ടച്ച് സ്ക്രീനും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആധാർ കാർഡിന്റെയോ റേഷൻ കാർഡിന്റെയോ നമ്പർ രേഖപ്പെടുത്തിയാൽ ബയോമെട്രിക് ഓതന്റിഫിക്കേഷന് നിർദേശം വരും. അതും കൃത്യമാകുന്നതോടെ ഗുണഭോക്താവിന് എടിഎം മെഷീൻവഴി ഭക്ഷ്യധാന്യങ്ങൾ ലഭിക്കും.

അരി, ഗോതമ്പ്, ചോളം എന്നിവയാണ് ആദ്യഘട്ടത്തിൽ എടിഎം വഴി ലഭിക്കുക. പ്രാരംഭമെന്ന നിലയ്ക്കാണ് ഗുരുഗ്രാമിൽ എടിഎം തുടങ്ങിയതെന്നും, വിജയമെന്ന് കണ്ടെത്തുന്ന പക്ഷം സംസ്ഥാനത്ത് മൊത്തം വ്യാപിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി.